മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. കോഴിക്കോട് ജില്ലയിലെ സ്വീകരണത്തിനു ശേഷം ഇന്നലെ മൂന്നോടെയാണ് ജാഥ ജില്ലാ അതിർത്തിയായ കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ എത്തിയത്. ജാഥാ ക്യാപ്റ്റനെ മന്ത്രി വി. അബ്ദുറഹ്മാൻ, പി. നന്ദകമാർ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി വി.പി. അനിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.എൻ. മോഹൻദാസ്, പി.കെ. സൈനബ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. എൽഡിഎഫ് നേതാക്കൾ ഷാളണിയിച്ചു.
ആദ്യസ്വീകരണ കേന്ദ്രം വള്ളിക്കുന്ന് മണ്ഡലത്തിലെ തലപ്പാറയിലായിരുന്നു. കോൽക്കളിയുമായി യുവാക്കളും പൂക്കാവടിയേന്തി കലാകാരൻമാരും സ്വീകരണത്തിൽ അകന്പടിയായി. തുടർന്ന് ജാഥ വേങ്ങരയിലെത്തി. മുത്തുക്കുടകളും ബലൂണുകളുമായി പ്രവർത്തകർ ജാഥയെ വരവേറ്റു.
ബൈക്കുകളുടെയും നിരവധി വാഹനങ്ങളുടെയും അകന്പടിയിൽ തുറന്ന വാഹനത്തിൽ ജാഥ സബാഹ് സ്ക്വയറിൽ എത്തുന്പോൾ വൻജനക്കൂട്ടമായിരുന്നു. തുടർന്ന് സമാപന കേന്ദ്രമായ മലപ്പുറത്ത് ജാഥയെത്തി. പ്രവർത്തകർ വെടിക്കെട്ടുകളോടെയാണ് ജാഥയ്ക്ക് വരവേൽപ്പ് നൽകിയത്. സ്ത്രീകളുടെ നേതൃത്വത്തിൽ മുത്തുക്കുടുകളും താലപ്പൊലിയുമായാണ് ജാഥയെ സ്വീകരിച്ചത്.
കെ.എസ്. സലീഖ (സിപിഎം), പി. സന്തോഷ് കുമാർ എംപി (സിപിഐ), മാത്യു കുന്നപ്പള്ളി (കേരള കോണ്ഗ്രസ്-എം), പി.പി. ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), അഡ്വ. പി.എം. സുരേഷ് ബാബു (എൻസിപി), മനയത്ത് ചന്ദ്രൻ (ആർജെഡി), ബാബു ഗോപിനാഥ് (കോണ്ഗ്രസ്-എസ്), വടകോട് മോനച്ചൻ (കേരള കോണ്ഗ്രസ്-ബി), അഡ്വ. എ.ജെ. ജോസഫ് (ജനാധിപത്യ കേരള കോണ്ഗ്രസ്), കാസിം ഇരിക്കൂർ (ഐഎൻഎൽ), അഡ്വ. നൈസ് മാത്യു (കേരള കോണ്ഗ്രസ് സ്കറിയ) എന്നിവർ പ്രസംഗിച്ചു. എൽഡിഎഫ് നേതാക്കളായ ഇ.ജയൻ, കെ.പി. അനിൽ, കെ.പി. സുമതി, വി. ശശികുമാർ, ഇ. രമേശൻ, പി.കെ. ഖലിമുദ്ദീൻ, സി.എച്ച്. നിഷാദ്, ജോണി പുല്ലന്താണി, മുസ്തഫ കടന്പോട്, കെ.പി. രാമനാഥൻ, സമദ് തയ്യിൽ, അഡ്വ. ജനാർദ്ദനൻ, ജാഫർ മാറാക്കര, പി.എച്ച്. ഫൈസൽ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പങ്കെടുത്തു.