കാസർഗോഡ്: കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണങ്ങൾ എത്തിച്ചുനൽകാമെന്നുപറഞ്ഞ് ആളുകളെ നേരിട്ടു ബന്ധപ്പെട്ട് വ്യാജസ്വർണം നൽകി പണംതട്ടുന്ന കർണാടക സ്വദേശികളായ നാലംഗ സംഘം പിടിയിൽ. മാണ്ഡ്യ സ്വദേശികളായ അർജുൻ സോളങ്കി (30), ഗണേഷ് സോളങ്കി (53), ജീവൻലാൽ (62), ഹരിലാൽ (37) എന്നിവരെയാണ് കാസർഗോഡ് പോലീസ് പിടികൂടിയത്.
ഏതാനും ദിവസങ്ങൾക്കുമുമ്പ് കാഞ്ഞങ്ങാട്ടെ ഒരു സ്ഥാപനത്തിൽ ഇവർ ആഭരണം വിൽക്കാനെത്തിച്ചപ്പോൾ സംശയം തോന്നി പോലീസിൽ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പള്ളിക്കരയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന സംഘത്തെ കണ്ടെത്തിയത്. വ്യാജ ആഭരണങ്ങൾ വില്പന നടത്താനായി കൊണ്ടുപോകുമ്പോൾ കാസർഗോഡ് ചന്ദ്രഗിരി റോഡ് ജംഗ്ഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
സംഘത്തിന്റെ കൈയിൽനിന്ന് കോപ്പറും കാഡ്മിയവും ഉപയോഗിച്ച് നിർമിച്ച ആറേമുക്കാൽ കിലോ വ്യാജ ആഭരണങ്ങളും ഏഴ് ഗ്രാം യഥാർഥ സ്വർണവും കണ്ടെത്തി. ആവശ്യക്കാർക്ക് ആദ്യം പരിശോധിക്കാൻ നൽകുന്നത് യഥാർഥ സ്വർണം തന്നെയാണ്. കച്ചവടമുറപ്പിച്ച് പണം വാങ്ങിയതിനു ശേഷമാണ് വ്യാജ ആഭരണങ്ങൾ നൽകുന്നത്.
സ്വർണമല്ലെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് ഇവയും നിർമിച്ചിരിക്കുന്നത്. ജ്വല്ലറികളിൽ നിന്ന് കിട്ടുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണങ്ങൾ എത്തിച്ചുനൽകാമെന്നു പറഞ്ഞാണ് ഇവർ ആവശ്യക്കാരെ ബന്ധപ്പെടുന്നത്. പിടിയിലായ സംഘത്തെ പോലീസ് ചോദ്യംചെയ്തു വരികയാണ്.