അഞ്ചു രാജ്യങ്ങൾ... 49 ദിവസം... 5,400 കിലോമീറ്റർ, അതും സൈക്കിളില്‍... ആലപ്പുഴ പുന്നപ്ര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അലക്സ് വര്‍ക്കി തന്റെ സൈക്കിള്‍ ചവിട്ടിയത് ലഹരിക്കെതിരെയുള്ള സന്ദേശവുമായാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് “യാത്രയാണ് ലഹരി”എന്ന സന്ദേശവുമായി വിയറ്റ്നാമില്‍ നിന്നാരംഭിച്ച സൈക്കിള്‍ യാത്ര സിങ്കപ്പൂരില്‍ സമാപിച്ച് ഇദ്ദേഹം ഒക്ടോബര്‍ 23-നാണ് കേരളത്തില്‍ തിരിച്ചെത്തിയത്. ആ യാത്രാ വിശേഷങ്ങളിലേക്ക്....
യാത്രകളെ പ്രണയിച്ച കുട്ടിക്കാലം
ആലപ്പുഴ തകഴി മഠത്തില്‍ വീട്ടില്‍ വര്‍ക്കി വര്‍ഗീസ്-റീത്ത വര്‍ക്കി ദമ്പതികളുടെ മകനായ അലക്സിന് കുട്ടിക്കാലം മുതല്‍ യാത്രകളോടായിരുന്നു പ്രണയം. തന്റെ കൊച്ചു സൈക്കിളില്‍ സമീപ പ്രദേശത്തൊക്കെ സഞ്ചരിക്കുമായിരുന്നു.
എന്നാല്‍ ദീര്‍ഘദൂര യാത്രകളൊന്നും പോകാനുള്ള സാഹചര്യം അന്നുണ്ടായില്ല. എങ്കിലും യാത്രാ പുസ്തകങ്ങളും സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാവിശേഷങ്ങളുമൊക്കെ അലക്സ് വായിക്കുകയും കാണുകയുമൊക്കെ പതിവാക്കി. ഈ സ്ഥലങ്ങളൊക്കെ എന്നെങ്കിലും തനിക്കും കാണാനാകുമെന്ന് മനസില്‍ തീവ്രമായി ആഗ്രഹിച്ചു.
വര്‍ഷങ്ങള്‍ക്കിപ്പുറം 2010 ല്‍ അലക്സ് പോലീസ് സേനയുടെ ഭാഗമായി. ഇതോടെ താന്‍ ഏറെ സ്നേഹിച്ചിരുന്ന യാത്രയ്ക്കായി സമയം കണ്ടെത്തി. അതും വെറുതെ സ്ഥലങ്ങള്‍ കണ്ട് മടങ്ങാനായിരുന്നില്ല അലക്സ് ആഗ്രഹിച്ചത്. സൈക്കിളില്‍ ലഹരിക്കെതിരെയുള്ള സന്ദേശവുമായിട്ടായിരുന്നു യാത്രകൾ.
ആദ്യ യാത്രയുടെ പിന്‍ബലത്തില്‍
2019 ലാണ് അലക്സ് ആദ്യമായി സൈക്കിളില്‍ ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചത്. ലഹരിക്കെതിരെയുള്ള സന്ദേശവുമായി കൊച്ചിയില്‍ നിന്ന് കാഷ്മീരിലേക്കായിരുന്നു ആ യാത്ര. എറണാകുളം റൂറൽ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായി അടുത്തിടെ വിരമിച്ച വി. എസ്. നവാസും പോലീസ് ഉദ്യോഗസ്ഥനായ എം. കെ. വിനിലുമായിരുന്നു സഹയാത്രികർ.
അന്ന് 32 ദിവസം കൊണ്ട് 3,600 കിലോ മീറ്റര്‍ സഞ്ചരിച്ച് ലഹരിക്കെതിരേ ക്ലാസുകള്‍ എടുത്തും സന്ദേശം നല്കിയുമൊക്കെയാണ് മൂവര്‍ സംഘം തിരിച്ചെത്തിയത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും അലക്സ് ലഹരിക്കെതിരേ സന്ദേശവുമായി തനിച്ചും യാത്ര ചെയ്തിട്ടുണ്ട്.
ഈ യാത്രകളുടെ പിന്‍ബലത്തിലായിരുന്നു ഏഴു രാജ്യങ്ങളിലേക്ക് ലഹരിവിരുദ്ധ സന്ദേശവുമായി സൈക്കിള്‍ യാത്രയ്ക്ക് ഇത്തവണ ഒരുങ്ങിയത്.