ഉപ്പുതറ: അയ്യപ്പൻകോവിൽ ഇടപ്പൂക്കുളത്ത് വീടിനു ചുറ്റും പെട്രോൾ ഒഴിച്ച് സാമൂഹ്യവിരുദ്ധർ തീയിട്ടു. ഇടപ്പൂക്കുളം കൊച്ചുപുരക്കൽ ബെന്നിയുടെ വീടാണ് തീയിട്ട് നശിപ്പിക്കാൻ ശ്രമം നടത്തിയത്. വീട്ടുകാർ ഉറങ്ങിക്കിടക്കുന്പോൾ ഇന്നലെ പുലർച്ചെ 2.45നാണ് ആക്രമണമുണ്ടയാത്. കതകിന് തീ പിടിക്കുന്നത് അറിഞ്ഞ് വീട്ടുകാർ ഉണർന്ന് അയൽവാസികളെ വിവരമറിയിച്ചതി നാൽ വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു. അയൽവാസികൾ എത്തി തീയണച്ച വീട്ടുകാരെ പുറത്തെത്തിക്കുകയായിരുന്നു.
തീകത്തുന്നത് കണ്ട ബെന്നി കുഴഞ്ഞ് വീണു. ഉപ്പുതറ പോലീസ് രാത്രിതന്നെ സ്ഥലത്തെത്തി കേസെടുത്തു. പ്ലാസ്റ്റിക് ചാക്കിൽ കുപ്പിനിറച്ച് മുൻവശത്തെ വാതിലിനു മുന്നിലും പിൻവശത്തെ വാതിലിന് മുന്നിലും കൊണ്ടുവച്ച ശേഷം വീടിനു ചുറ്റും കതകിലും ജനാലയിലും കുപ്പി നിറച്ച ചാക്കിലും പോർച്ചിൽ കിടന്ന കാറിലും പെട്രോൾ ഒഴിച്ച ശേഷമാണ് അക്രമികൾ തീയിട്ടത്.
മുൻവശത്ത് തീയിട്ട ഉടൻതന്നെ വീട്ടുടമ വിവരമറിഞ്ഞ് വീട്ടിലുള്ളവരെ വിളിച്ചെഴുന്നേൽപ്പിച്ചതോടെ ആരോ ഓടി മറയുന്ന ശബ്ദം കേട്ടതായി പറയുന്നു. മുൻവശത്ത് മാത്രമാണ് തീ പടർന്നുപിടിച്ചത്. മുൻവശത്തെ കതകും കട്ടിളയും ഭിത്തിയും കത്തി നശിച്ചു. പിൻവശത്ത് തീയിടും മുന്പേ ആളുകൾ എഴുന്നേറ്റതിനാൽ അക്രമിക്ക് കൂടുതൽ സ്ഥലങ്ങളിൽ തീയിടാൻ കഴിഞ്ഞില്ല.
ബെന്നിയുടെ ഭാര്യ ബീനയു മകൾ ബെർലിനും അഞ്ചുവയസുള്ള ഒരു കുട്ടിയും വീട്ടിൽ ഉണ്ടായിരുന്നു. കാറിന്റെ ഭാഗത്തേക്ക് പടരും മുന്പേ തീയണകയ്്കാൻ കഴിഞ്ഞതിനാൽ കാറിലേക്ക് തീ പടർന്നില്ല. വീടിന്റെ മുൻവശത്ത് തീ കത്തുന്നത് കണ്ട് കുഴഞ്ഞ് വീണ ബെന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
വീടിന് തീയിട്ടതറിഞ്ഞ ഉടൻ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് രാത്രി തന്നെ വീട്ടിലെത്തി കേസെടുത്തു. വിരൽ അടയാള വിദഗ്ദരും പോലീസ് നായും വീട്ടിൽ പരിശോധന നടത്തി. പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.