കല്യാണി: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ജമ്മു കാഷ്മീരിനെതിരേ പശ്ചിമ ബംഗാളിന് 26 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 328 പിന്തുടർന്ന ജമ്മു കാഷ്മീർ 302 റൺസിന് എല്ലാവരും പുറത്തായി.
എട്ട് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയുടെ തീതുപ്പുന്ന പന്തുകളാണ് ജമ്മു കാഷ്മീരിനെ ലീഡ് നേടുന്നതിൽ നിന്നും തടഞ്ഞത്. 22.1 ഓവർ പന്തെറിഞ്ഞ ഷമി 90 റൺസ് വിട്ടുകൊടുത്താണ് എട്ട് വിക്കറ്റുകൾ പിഴുതത്. ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ മുകേഷ് കുമാർ സ്വന്തമാക്കി.
കാഷ്മീരിനായി വാലറ്റത്ത് ആഖ്വിബ് നബി (42), യുദ്വീർ സിംഗ് (33) എന്നിവർ പൊരുതിയെങ്കിലും ഷമിക്ക് മുന്നിൽ അടിയറവ് പറഞ്ഞു. നേരത്തെ അബ്ദുൾ സമദ് (82), പരസ് ഡോഗ്ര (58) എന്നിവർ ബംഗാളിനായി അർധ സെഞ്ചുറി നേടിയിരുന്നു.
മൂന്നാം ദിവസത്തിലേക്ക് കടന്ന മത്സരത്തിന്റെ വിധി നിർണയത്തിൽ ബംഗാളിന് ലഭിച്ച ഒന്നാം ഇന്നിംഗ്സ് ലീഡ് നിർണായകമാകും. മത്സരം സമനിലയിൽ കലാശിച്ചാൽ ബംഗാൾ രഞ്ജി ട്രോഫി ഫൈനലിലേക്ക് കടക്കും.