ന്യൂഡൽഹി: പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നാലര വർഷം നടപ്പാക്കാതെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് പ്രഖ്യാപിക്കുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിനു തുല്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ജനങ്ങളെ വിഡ്ഢികളാക്കുന്ന തന്ത്രമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും കഴിഞ്ഞദിവസത്തെ സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതി പ്രഖ്യാപനത്തെക്കുറിച്ചു പ്രതികരിക്കവെ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
അഞ്ചര ലക്ഷം കോടിയോളം രൂപയുടെ കടം ജനങ്ങളുടെ തലയിൽ വച്ച ഈ സർക്കാർ ഇപ്പോൾ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികൾക്കെല്ലാം പണം കണ്ടെത്തുന്നത് വീണ്ടും കടം വാങ്ങിക്കൂട്ടിയാണ്.
നാലര വർഷം മുന്പ് എല്ലാം ശരിയാകുമെന്ന് വാഗ്ദാനം ചെയ്തു വോട്ട് നേടിയ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് ഒരു മാസം മുന്പ് മാത്രം വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുന്നത് എന്തിനാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.