ബംഗളൂരു: ആധായനികുതി വകുപ്പ് റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയി ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല. ബംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനത്തില്‍ മനംനൊന്താണ് റോയി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. അതേസമയം പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. നെഞ്ചിൽ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു.
6.35 എംഎം വലുപ്പമുള്ള വെടിയുണ്ട കണ്ടെത്തി. നെഞ്ചിൽ തോക്ക് ചേർത്തുവച്ച് ഒറ്റത്തവണയാണ് വെടിവച്ചത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാക്കുകയാണ് പോലീസ്. സംഭവസ്ഥലത്തു നിന്ന് ശേഖരിച്ച രക്ത സാമ്പിളുകളുടെയും മറ്റും പരിശോധന നടത്തിവരികയാണ്.
ആദായി നികുതി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയതിനെ തുടർന്നാണ് ദുബായിൽനിന്ന് ദിവസങ്ങൾക്ക് മുൻപ് റോയി ബംഗളൂരുവിലെത്തിയത്. മൊഴിയെടുക്കുന്നതിനിടയിൽ മുറിയിലേക്ക് പോയ റോയി സ്വയം വെടിയുതിർക്കുകയായിരുന്നു.