തിരുവനന്തപുരം: തൃശൂർ കോർപറേഷനിലെ മേയർ പദവി പാർട്ടി നേതൃത്വം പണം വാങ്ങി വിറ്റെന്ന് ആരോപിച്ച കൗൺസിലർ ലാലി ജെയിംസിനെതിരെ നടപടിയെടുത്ത് കോൺഗ്രസ്. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് ലാലിയെ സസ്പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടിയെടുത്തത്.
മേയറായി തെരഞ്ഞെടുക്കപ്പെട്ട നിജി ജസ്റ്റിനെതിരെയും പാർട്ടി നേതൃത്വത്തിനുമെതിരെ കടുത്ത ആരോപണങ്ങളാണ് ലാലി ഉന്നയിച്ചത്. മേയർ സ്ഥാനത്തിനായി നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും ലാലി പറഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് ലാലി ആരോപണങ്ങളുമായി രംഗത്തെത്തിയത്.
"താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റത്. കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു.'-ലാലി ആരോപിച്ചു.
ഇതിന് പിന്നാലെ തനിക്കെതിരെ നടപടിയെടുത്താൽ പാർട്ടിക്കെതിരെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ലാലി പറഞ്ഞിരുന്നു. എന്നാൽ മേയർ തെരഞ്ഞെടുപ്പിനെത്തിയ ലാലി നിജിക്ക് അനൂലമായി വോട്ട് ചെയ്തിരുന്നു.