കല്യോട്ട് (കാസര്‍ഗോഡ്): അക്രമത്തില്‍ അല്ല, കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ത്യാഗത്തിലാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. കല്യോട്ട് നടന്ന ഏഴാമത് ശരത്ലാല്-കൃപേഷ് രക്തസാക്ഷിദിനാചരണചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഹിംസാ മാര്‍ഗത്തിലൂടെയാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തത്. മഹാത്മഗാന്ധിയും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനായി സ്വന്തം ജീവന് ത്യാഗം ചെയ്തവരാണ്. രൂപീകൃതകാലം മുതല്‍ സമാധാനത്തിനും സാമുദായിക സൗഹാര്‍ദത്തിനും സാമൂഹ്യനീതിക്കും വികസനത്തിനും വേണ്ടി നിലകൊണ്ട മറ്റൊരു പാര്‍ട്ടിയും ലോകത്തില്ല.
ദൗര്ഭാഗ്യവാല് അക്രമം നടമാടുന്ന കാലത്താണ് നാം ജീവിക്കുന്നത്. കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആളുകളെ കൊല്ലുകയും നാടിന്റെ സമാധാനാന്തരീക്ഷം നശിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ വികസനത്തിന് കോണ്‍ഗ്രസ് പഞ്ചവത്സരപദ്ധതികളിലൂടെ അടിത്തറയിട്ടപ്പോള്‍ ബിജെപി സര്‍ക്കാര്‍ ആസൂത്രണകമ്മീഷനെ തന്നെ പിരിച്ചുവിട്ടിരിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ ഗാന്ധിജിയുടെ പേര് പോലും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. കേരളം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. കഴിഞ്ഞതവണ തനിക്കും അശോക് ഗെഹ്ലോട്ടിനുമായിരുന്നു കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല.
യുഡിഎഫിന് ഭരണം കിട്ടില്ലെന്ന് അന്നെനിക്ക് ബോധ്യപ്പെട്ടിരുന്നു. കേരളത്തിലെ നേതാക്കളോട് ഇക്കാര്യം പങ്കുവച്ചപ്പോള്‍ അന്ന് അവര്‍ മുഖവിലയ്ക്കെടുത്തില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ അതു തന്നെ സംഭവിച്ചു. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്ന് പരമേശ്വര കൂട്ടിച്ചേര്‍ത്തു.