തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര പരിസരത്തെ ശുചിമുറിയുടെ ടാങ്ക് പൊട്ടിത്തെറിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അറ്റകുറ്റപ്പണിക്കായി വെൽഡിംഗിനെത്തിയ ജോലിക്കാർക്കാണ് പൊട്ടിത്തെറിയെ തുടർന്ന് പരിക്കേറ്റത്. ശുചിമുറി ബ്ലോക്കിന്റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായത്.
ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പൊട്ടിത്തെറിയെത്തുർന്ന് സമീപത്തുണ്ടായിരുന്ന കരാർ ജോലിക്കാർ ചൂട് തിരിച്ചറിഞ്ഞതോടെ ഓടിമാറി. ഓടുന്നതിനിടെ വീണാണ് ഇവർക്ക് പരിക്കേറ്റത്.
അപകട വിവരം അറിഞ്ഞ് ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. കാലങ്ങളായി ഉപയോഗിക്കാത്തതിനാൽ ശുചിമുറിയുടെ ടാങ്കിനുള്ളിൽ ഗ്യാസ് രൂപപ്പെട്ടിട്ടുണ്ടാകുമെന്നും കെട്ടിടത്തിന്റെ മുകളിൽ വെൽഡിംഗ് ജോലി ചെയ്തിരുന്ന സ്ഥലത്തുനിന്നു തീപ്പൊരി ഇവിടേക്ക് വീണതാകാം അപകടകാരണമെന്നുമാണ് വിലയിരുത്തൽ.
കെട്ടിടത്തിന് ബലക്ഷയം മൂലം തകർച്ചയുണ്ടായതാണെന്നും സംശയിക്കത്തതായി ഒന്നുമില്ലെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു. 25 ശുചിമുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തി ക്ഷേത്രത്തിലെത്തുന്നവർക്ക് തുറന്ന് കൊടുക്കാനായിരുന്നു പദ്ധതി.