ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയ്ക്കും യൂറോപ്പിനുമിടയിൽ വലിയൊരു തർക്കവിഷയമായിരിക്കുന്നു. ഈ ദ്വീപ് മേഖല ഏതുവിധേനയും പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനവും, തങ്ങളുടെ അധീനതയിലുള്ള സ്വയംഭരണ പ്രവിശ്യ ആർക്കും വിട്ടുകൊടുക്കില്ലെന്ന ഡെന്മാർക്കിന്റെ നിലപാടുമാണ് തർക്കത്തിനും യൂറോപ്പ്-അമേരിക്ക ബന്ധത്തിലെ ഉലച്ചിലുകൾക്കും കാരണമായിരിക്കുന്നത്. ഗ്രീൻലാൻഡിനെ അമേരിക്ക കീഴടക്കിയാൽ അത് നാറ്റോ സഖ്യത്തിലെ ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിനു തുല്യമാകും. ഇതോടെ സഖ്യംതന്നെ ഇല്ലാതാകും. ഇക്കാര്യം നാറ്റോ മേധാവി മാർക്ക് റൂട്ടെയും ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സനും വ്യക്തമാക്കിക്കഴിഞ്ഞു.
രണ്ടാം ലോകയുദ്ധത്തിനുശേഷം സോവ്യറ്റ് യൂണിയന്റെ ഭീഷണിയെ പ്രതിരോധിക്കാനായി രൂപീകരിച്ച നാറ്റോ സഖ്യത്തിന്റെ അടിസ്ഥാനതത്വം തന്നെ ഏതെങ്കിലുമൊരു അംഗരാജ്യത്തെ മറ്റൊരു രാജ്യം ആക്രമിച്ചാൽ അത് സഖ്യത്തിലെ എല്ലാ രാജ്യങ്ങൾക്കുമെതിരേയുള്ള ആക്രമണമായി കാണുമെന്നാണ്.
ട്രംപിന്റെ മോഹത്തിന് അമേരിക്കൻ ജനതയുടെ പിന്തുണയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രീൻലാൻഡിനെ ആക്രമിക്കാനുള്ള പദ്ധതി തയാറാക്കാനുള്ള ട്രംപിന്റെ നിർദേശം സൈനികമേധാവികൾ തള്ളിക്കളഞ്ഞത് ഇതിന്റെ സൂചനയാണ്. ഗ്രീൻലാൻഡിന്റെ ഒരു ഭാഗം തത്കാലത്തേക്ക് അമേരിക്കയ്ക്കു സൈനിക ആവശ്യത്തിനായി ലീസിനു നൽകി സംഘർഷം ഒഴിവാക്കാനുള്ള ശ്രമങ്ങളും അണിയറയിൽ പുരോഗമിക്കുന്നുണ്ട്.
ട്രംപിന്റെ ന്യായം
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കേണ്ടത് അനിവാര്യമാണെന്നാണു ട്രംപ് ആവർത്തിക്കുന്നത്. ആർട്ടിക് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വർധിക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് ട്രംപ് വാദിക്കുന്നു. 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ ഈ മോഹം ട്രംപ് പങ്കുവയ്ക്കുന്നുണ്ട്. വെറുമൊരു കരാറോ പാട്ടമോകൊണ്ടു കാര്യമില്ലെന്നും ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശംതന്നെ അമേരിക്കയ്ക്കു വേണമെന്നുമാണ് ട്രംപിന്റെ നിലപാട്. ബലപ്രയോഗമില്ലാതെ പ്രദേശം കൈക്കലാക്കാൻ ജനങ്ങൾക്ക് ഒരു ലക്ഷം ഡോളർവരെ കൊടുക്കാമെന്നും അതല്ല, വേണമെങ്കിൽ ഡെന്മാർക്കിൽനിന്നു വിലകൊടുത്തു വാങ്ങാൻവരെ തയാറാണെന്നും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.
അമേരിക്കയ്ക്ക് പ്രധാനപ്പെട്ട 50 ധാതുക്കളില്‍ 37ന്റെയും വൻ നിക്ഷേപം ഗ്രീന്‍ലാന്‍ഡിലുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2023ലെ ഭൂമിശാസ്ത്ര സര്‍വേ അടിസ്ഥാനമാക്കിയായിരുന്നു റിപ്പോര്‍ട്ട്.
വൈദ്യുതവാഹന നിര്‍മാണത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ ഇതുമായി ബന്ധപ്പെട്ട പ്രധാന ധാതുക്കളുടെ ഖനനം സംബന്ധിച്ച വിവരങ്ങള്‍ വിദേശത്തേക്കു നല്‍കുന്നതിനുപോലും ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്ക ചൈനയ്ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു ബദലായി നിര്‍ണായക ധാതുക്കള്‍ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യേണ്ടെന്നും ചൈന തീരുമാനിച്ചിരുന്നു. ഗാലിയം, ജര്‍മേനിയം, ആന്റിമണി തുടങ്ങിയ അപൂര്‍വ ലോഹങ്ങള്‍ ഇനിമുതല്‍ ചൈനയില്‍നിന്ന് അമേരിക്കയ്ക്കു ലഭിക്കില്ല. സെമികണ്ടക്ടറുകള്‍ മുതല്‍ കൃത്രിമോപഗ്രഹങ്ങളുടെ വരെ നിര്‍മാണത്തില്‍ ഇത്തരം ലോഹങ്ങളുടെ ലഭ്യത നിര്‍ണായകമാണ്.
കടുത്ത നിലപാടിൽ ഡെന്മാർക്ക്
ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡിനെ ലക്ഷ്യമിട്ടുള്ള വിദേശ നീക്കങ്ങൾക്കെതിരേ കർശന നിലപാടാണു ഡെന്മാർക്ക് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിനു നേരേ ഏതെങ്കിലും വിദേശശക്തി അധിനിവേശശ്രമം നടത്തിയാൽ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തുനിൽക്കാതെതന്നെ വെടിവയ്ക്കാൻ സൈന്യത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിക്കഴിഞ്ഞു.
1952ലെ ശീതയുദ്ധകാലത്ത് രൂപീകരിച്ച പ്രതിരോധ ചട്ടങ്ങളാണ് ഡെന്മാർക്ക് ഇപ്പോൾ വീണ്ടും പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. 1940ൽ രണ്ടാം ലോകയുദ്ധസമയത്ത് നാസി ജർമനി ഡെന്മാർക്കിനെ ആക്രമിച്ചപ്പോൾ ആശയവിനിമയ സംവിധാനങ്ങൾ തകർന്നതിനാൽ സൈന്യത്തിന് കൃത്യസമയത്ത് ഉത്തരവുകൾ ലഭിച്ചിരുന്നില്ല. അത്തരമൊരു സാഹചര്യം ഇനി ആവർത്തിക്കരുതെന്ന നിശ്ചയദാർഢ്യത്തിലാണ് ‘ഷൂട്ട് ഫസ്റ്റ്’ നയം തുടരാൻ മന്ത്രാലയം തീരുമാനിച്ചത്. കഴിഞ്ഞ വർഷം പുറത്തുവന്ന സർവേ റിപ്പോർട്ട് പ്രകാരം ഗ്രീൻലാൻഡിലെ ജനങ്ങളിൽ 85 ശതമാനവും അമേരിക്കയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല.
യഥാർഥ ലക്ഷ്യത്തിൽ അവ്യക്തത
പ്രതിരോധ താത്പര്യമല്ലാതെ ധാതുഖനനമാണു ട്രംപിന്റെ ലക്ഷ്യമെങ്കിൽ അതു പരിസ്ഥിതിപ്രാധാന്യമുള്ള ഗ്രീൻലാൻഡിന്റെ സർവനാശത്തിനു കാരണമാകുമെന്നാണ് വിലയിരുത്തൽ. ഗ്രീൻലാൻഡിലെ ധാതുനിക്ഷേപങ്ങളിൽ പലതും ആർട്ടിക് വൃത്തത്തിനു മുകളിലുള്ള വിദൂര പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ ഒന്നര കിലോമീറ്ററിലേറെ കനമുള്ള ധ്രുവ മഞ്ഞുപാളിയുണ്ട്. വർഷത്തിൽ ഭൂരിഭാഗം സമയവും ഇവിടെ ഇരുട്ടുമാണ്. അതിനാൽത്തന്നെ ധാതുക്കൾ വേർതിരിച്ചെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാണെന്ന് ഗവേഷകർ പറയുന്നു.
പ്രതിരോധ ആവശ്യമാണ് അമേരിക്ക മുന്നിൽക്കാണുന്നതെങ്കിൽ 1951ൽ അമേരിക്കയും ഡെന്മാർക്കും ഒപ്പുവച്ച പ്രതിരോധ കരാർ അല്പംകൂടി വിപുലപ്പെടുത്തിയാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. അന്നത്തെ കരാർ പ്രകാരം ഗ്രീൻലാൻഡിലെ നിശ്ചിത പ്രദേശം സൈനിക ആവശ്യത്തിനായി ഉപയോഗിക്കാനും ഇതിനായി നിർമാണപ്രവർത്തനങ്ങൾ നടത്താനും അമേരിക്കയെ അനുവദിക്കുന്നു. ഈ കരാർ വളരെ ഉദാരവും സുതാര്യവുമാണെന്നും ഏതൊരു സുരക്ഷാലക്ഷ്യവും അമേരിക്കയ്ക്കു കൈവരിക്കാൻ കഴിയുമെന്നും കോപ്പൻഹേഗനിലെ ഡാനിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ സ്റ്റഡീസിലെ മുതിർന്ന ഗവേഷകനായ മിക്കൽ റൂഞ്ച് ഒലെസെൻ പറയുന്നു.