അബൂജ: നൈജീരിയയിൽ ഭീകരർ തട്ടിക്കൊണ്ടുപോയ വൈദികവിദ്യാർഥി കൊല്ലപ്പെട്ടു. ഔചി രൂപതയുടെ കീഴിലുള്ള എഡോ സംസ്ഥാനത്തെ ഇവിയാനോക്പൊടിയിലുള്ള അമലോത്ഭവമാതാ സെമിനാരിയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട എമ്മാനുവെൽ അലാബി(16) എന്ന വിദ്യാർഥിയാണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ ജൂലൈ പത്തിനു രാത്രിയാണ് സായുധസംഘം സെമിനാരി ആക്രമിച്ച് വൈദികവിദ്യാർഥികളെ തട്ടികൊണ്ടുപോയത്. അക്രമികളെ നേരിടുന്നതിനിടെ സെമിനാരിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ക്രിസ്റ്റഫർ അവനെഗിയെമെ കൊല്ലപ്പെട്ടിരുന്നു.
എമ്മാനുവലിനൊപ്പം ഭീകരർ തട്ടിക്കൊണ്ടുപോയ ജാഫെറ്റ് ജെസെ എന്ന വൈദികവിദ്യാർഥിയെ ജൂലൈ 18നും ജോഷ്വാ അലെയോബ്വാ എന്ന വൈദിക വിദ്യാർഥിയെ കഴിഞ്ഞ നാലിനും മോചിപ്പിച്ചിരുന്നു.
വൈദികവിദ്യാർഥിയുടെ മരണത്തിൽ ഔചി രൂപത ബിഷപ് ഗബ്രിയേൽ ഗ്യാക്കൊമോ ദുനിയാ ദുഃഖം രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ഒക്ടോബറിലും അമലോത്ഭവമാതാ സെമിനാരിക്കുനേരേ ഭീകരാക്രമണം നടന്നിരുന്നു. സെമിനാരിയിലേക്ക് ഇരച്ചുകയറിയ ആയുധധാരികൾ വൈദികവിദ്യാർഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും വിദ്യാർഥികൾക്കുപകരം ബന്ദിയാകാൻ സെമിനാരി റെക്ടർ ഫാ. തോമസ് ഒയോഡെ സന്നദ്ധനാകുകയുമായിരുന്നു. തട്ടിക്കൊണ്ടുപോയി ഒരാഴ്ചയ്ക്കുശേഷം മോചനദ്രവ്യം നൽകി ഇദ്ദേഹത്തെ മോചിപ്പിച്ചിരുന്നു.
നൈജീരിയയിൽ ക്രൈസ്തവരെ ലക്ഷ്യമിട്ട് ആക്രമണവും തട്ടിക്കൊണ്ടുപോകലും നിത്യസംഭവമായിരിക്കുകയാണ്.
നൈജീരിയയിലെ കാത്തലിക് സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ടനുസരിച്ച് പത്തു വർഷത്തിനിടെ 145 വൈദികരെയാണ് വിവിധ ഭീകരസംഘടനകൾ തട്ടിക്കൊണ്ടുപോയത്. ഇവരിൽ 11 പേർ കൊല്ലപ്പെട്ടു. നാലുപേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. ബാക്കിയുള്ളവരെയെല്ലാം പലപ്പോഴായി ഭീകരർ ആവശ്യപ്പെട്ട തുക നൽകി മോചിപ്പിച്ചു. ക്രൈസ്തവവിരുദ്ധ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നൈജീരിയയിൽ ഭീകരർക്കെതിരേ സൈനികനടപടി ആലോചിക്കുകയാണെന്ന് അടുത്തിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.