വത്തിക്കാൻ സിറ്റി: സംഘർഷങ്ങൾ നിറഞ്ഞ ലോകത്ത് മനുഷ്യജീവനും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി നാം സമയവും വിഭവങ്ങളും സമർപ്പിക്കണമെന്നും പൊതുനന്മയെക്കുറിച്ചുള്ള നമ്മുടെ ധാരണ ശക്തിപ്പെടുത്തി അസമത്വങ്ങൾ പരിഹരിക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്ലീനറി അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
ആശുപത്രികൾ ഉൾപ്പെടെയുള്ള പൊതുനിർമിതികൾ ആക്രമിക്കുന്ന യുദ്ധങ്ങളെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. ജീവനും പൊതുജനാരോഗ്യത്തിനും നേരേ മനുഷ്യർക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും ഗുരുതരമായ ആക്രമണങ്ങളാണിവ. സംഘർഷങ്ങളാൽ തകർന്ന ഒരു ലോകത്ത്, ആയുധങ്ങളുടെയും മറ്റു തരത്തിലുള്ള സൈനിക ഉപകരണങ്ങളുടെയും നിർമാണത്തിനായി വൻതോതിലുള്ള സാമ്പത്തിക, സാങ്കേതിക, സംഘടനാവിഭവങ്ങൾ ഉപയോഗിക്കുന്നു.
പ്രഖ്യാപനങ്ങളും പ്രസ്താവനകളും ഉണ്ടെങ്കിലും എല്ലാ ജീവനും ഒരുപോലെ ബഹുമാനിക്കപ്പെടുന്നില്ല. എല്ലാവർക്കും ആരോഗ്യം ഒരേ രീതിയിൽ സംരക്ഷിക്കപ്പെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല.
വിവിധ രാജ്യങ്ങളിലെയും സാമൂഹിക ഗ്രൂപ്പുകളിലെയും ആയുർദൈർഘ്യവും ആരോഗ്യനിലവാരവും പരിശോധിച്ചാൽ വലിയ അസമത്വങ്ങൾ കാണാൻ ക ഴിയും-മാർപാപ്പ പറഞ്ഞു.