ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കൂടുതൽ തെളിവുകൾ കണ്ടെത്തി. പൊട്ടിത്തെറിച്ച ഐ20 കാർ ഓടിച്ചത് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്ന പുൽവാമ സ്വദേശി ഉമർ നബി തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിൽനിന്നു വ്യക്തമായതായി അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിനു പിന്നാലെ ഉമറിന്റെ അമ്മയുടെ ഡിഎൻഎ പോലീസ് ശേഖരിച്ചിരുന്നു.
ഐ20 കാറിൽനിന്നു കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളും ഉമറിന്റെ കുടുംബാംഗങ്ങളിൽനിന്നു ശേഖരിച്ച സാന്പിളുകളും പരസ്പരം പൊരുത്തപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കാർ ഓടിച്ചത് ഇയാൾ തന്നെയാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയത്. അതേസമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
കാറുമായി ഉമർ ഡൽഹിയിലെ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫരീദാബാദിലെ ബദർപുർ അതിർത്തി വഴി ഡൽഹിയിലേക്കു പ്രവേശിക്കുന്നതും രാംലീല മൈതാനത്തിനടുത്തുള്ള മോസ്ക്കിന്റെ സമീപത്തുകൂടി നടക്കുന്ന ഉമറിന്റെ മുഖം കൂടുതൽ വ്യക്തമാകുന്നതുമായ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഏകദേശം 50 സിസിടിവികളിൽനിന്നുള്ള ദൃശ്യങ്ങളിൽ ഉമറിനെ കാണാം.
സ്ഫോടനം നടന്നതിനു തലേദിവസം രാത്രി ഉമർ കാറുമായി ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേയിൽ പ്രവേശിക്കുകയും വഴിയോര ഹോട്ടലിനു സമീപം നിർത്തി ഭക്ഷണം കഴിക്കുകയും ചെയ്തു. തുടർന്ന് രാത്രിയിൽ കാറിൽ ചെലവഴിച്ചശേഷം തിങ്കളാഴ്ച രാവിലെ കാറുമായി ബദർപുർ അതിർത്തിയിലൂടെ ഡൽഹിയിൽ പ്രവേശിച്ചുവെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
അതേസമയം, ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ ആറിന് രാജ്യത്തെ ആറു നഗരങ്ങളിൽ ഒരേസമയം സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണസംഘങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളിൽ അറസ്റ്റിലായ ഡോ. ഷഹീൻ സയീദ്, ഡോ. പർവേസ് അൻസാരി, ഡോ. മുസമ്മിൽ എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഏതൊക്കെ നഗരങ്ങളെയാണു ലക്ഷ്യം വച്ചത് എന്നതിൽ വ്യക്തതയില്ല.