ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി നവംബറിൽ നാല് ശതമാനം ഉയർന്ന് അഞ്ച് മാസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കായ 260 കോടി യൂറോയിൽ എത്തിയെന്ന് റിപ്പോർട്ട്. ഇതിലൂടെ സംസ്കരിച്ച ഇന്ധനത്തിന്റെ വലിയ ശതമാനവും ഓസ്ട്രേലിയയിലേക്കു കയറ്റുമതി ചെയ്തു.
റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ചൈനയ്ക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്ന് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ അറിയിച്ചു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് മേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം നിലവിൽ വരുന്നതിനു മുൻപേ കയറ്റി അയച്ച ചരക്കാണ് ഇപ്പോൾ രാജ്യത്തെത്തുന്നത്. വർധന രേഖപ്പെടുത്തുന്നത് ഈ മാസവും തുടരും.
റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കന്പനികളായ റോസ്നെഫ്റ്റിനും ലൂകോയ്ലിനും മേൽ ഒക്ടോബറിൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്പിസിഎൽ-മിത്തൽ എനർജി ലിമിറ്റഡ്, മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് എന്നിവ ഇറക്കുമതി നിർത്തിവച്ചു. അതേസമയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇറക്കുമതി തുടരുന്നുണ്ട്.