കാഡോ കൗണ്ടി (ഓക്ലഹോമ): ഓക്ലഹോമയിൽ നിന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസുകാരനെ കണ്ടെത്തിയതിന് പിന്നാലെ പുറത്തുവന്നത് നടുക്കുന്ന വിവരങ്ങൾ.
അമ്മയും രണ്ടാനച്ഛനും കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ കുട്ടിയുടെ അമ്മയുടെയും രണ്ടാനച്ഛന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബാലപീഡനം, ലൈംഗികാതിക്രമം, അവഗണന തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജനുവരി 11നാണ് കുട്ടിയെ കാഡോ കൗണ്ടിയിലെ സിമെന്റിന് സമീപത്തുനിന്ന് കണ്ടെത്തിയത്. കുട്ടി കാണാതായ സമയത്ത് തന്നെ പോലീസ് മാതാപിതാക്കളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. ജയിലിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രണ്ടാനച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. നിലവിൽ ഇയാൾ ആശുപത്രിയിൽ കിത്സയിലാണ്.
രണ്ടാനച്ഛന് 25 ലക്ഷം ഡോളർ (ഏകദേശം 20 കോടി രൂപ) ബോണ്ട് തുകയായി കോടതി നിശ്ചയിച്ചു. ജാമ്യത്തിലിറങ്ങിയാൽ കുട്ടികളുമായോ മൃഗങ്ങളുമായോ സമ്പർക്കം പുലർത്തരുത്, ജിപിഎസ് ഉപകരണം ധരിക്കണം തുടങ്ങിയ കർശന നിബന്ധനകളും കോടതി മുന്നോട്ടുവെച്ചു.
കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ അറ്റോർണി ഓഫിസ് അറിയിച്ചു.