Kerala
കോഴിക്കോട്: എല്‍ഡിഎഫിന്റെ വികസനമുന്നേറ്റ യാത്രയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പെന്ഷന് പണം നല്കിയ സംഭവം ഇടതു സൈബര്‍ പോരാളികള്‍ വൈറലാക്കിയതിനിടെ നിലപാടുകള്‍ അടിക്കടി മാറ്റി പാര്‍ട്ടിയെ വെട്ടിലാക്കി മൊയ്തീന്.
കഴിഞ്ഞയാഴ്ച ബാലുശേരി മണ്ഡലത്തില്‍ വികസന മുന്നേറ്റ യാത്ര എത്തിയപ്പോഴാണ് മൊയ്തീന് സ്റ്റേജില്‍ എത്തി പെന്ഷന് പണമാണെന്നു പറഞ്ഞ് 2,000 രൂപ എം.വി. ഗോവിന്ദനെ ഏല്‍പ്പിച്ചത്. പണം വാങ്ങിയ എം.വി. ഗോവിന്ദന് പെട്ടന്നുതന്നെ തിരിച്ച് മൊയ്തീന്റെ പോക്കറ്റില്‍ പണം ഇട്ടുകൊടുത്തു.
സര്‍ക്കാരില്‍നിന്ന് പെന്ഷന് കിട്ടിയ തുകയാണെന്നും യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ പെന്ഷന് ഇനി കിട്ടില്ലെന്നും പറഞ്ഞാണു മൊയ്തീന് പണം നല്‍കിയത്. ഈ സംഭവത്തെ വാഴ്ത്തി ഇടതു സൈബര്‍ പോരാളികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷം തുടങ്ങിയതിനിടെ പാര്‍ട്ടിയെ വെട്ടിലാക്കി മൊയ്തീന്റെ പ്രതികരണം വന്നു.
സ്വമനസാലെ പോയി പെന്ഷന് പണം നല്‍കിയതല്ലെന്നും ചിലര്‍ തന്നെ സ്റ്റേജിലേക്കു കൊണ്ടുപോയി പണം നല്‍കിച്ച് വീഡിയോ എടുത്തതാണെന്നുമാണ് മൊയ്തീന് തിരുത്തിയത്.
ഇത് കോണ്‍ഗ്രസ് ഏറ്റുപിടിച്ചതോടെ വീണ്ടും മൊയ്തീന് മലക്കം മറിഞ്ഞു. പാര്‍ട്ടിയോടു വലിയ കൂറുള്ളതുകൊണ്ടാണ് പെന്ഷന് തുക നല്‍കിയതെന്നായിരുന്നു ഏറ്റവും ഒടുവില്‍ മൊയ്തീന് തിരുത്തിയത്.
Kerala
പാലക്കാട്: വടക്കഞ്ചേരിയില്‍ യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ചൂലിപ്പാടം പള്ളിക്കൽ വീട്ടിൽ ആഷിഫാണ് (21) അറസ്റ്റിലായത്. മുഹമ്മദ് റാഫിയാണ് മരിച്ചത്.
വെള്ളിയാഴ്ച ഇരുവരും ചേർന്ന് വൈദ്യുതക്കെണി ഉപയോഗിച്ച് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ മുഹമ്മദ് റാഫിക്ക് ഷോക്കേൽക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഷോക്കേറ്റതാണ് മരണ കാരണമെന്നും തെളിഞ്ഞു.
സമീപത്തുള്ള വൈദ്യുത പോസ്റ്റിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുക്കുകയായിരുന്നെന്ന് പAലീസ് പറഞ്ഞു. ആഷിഫിന്റെ പേരിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്കും വൈദ്യുത മോഷണത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
സംഭവ സ്ഥലത്ത് നിന്ന് വൈദ്യുതി എടുക്കാനുപയോഗിച്ച വയറും തോട്ടിയും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കോഴിക്കോട്: ലൈംഗീകാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്.
ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകൻ സൂചിപ്പിച്ചെന്നും മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. ഒപ്പം ദീപക്കിന്റെയും സഹോദരന്റെ മൊഴിയും രേഖപ്പെടുത്തി.
ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
Kerala
കോട്ടയം: ഈരാറ്റുപേട്ടയിൽ അഞ്ചാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യും. സന്തോഷ് എം. ജോസ് എന്ന അധ്യാപകനെതിരെയാണ് നടപടിയെടുക്കുന്നത്.
വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ആണ് നടപടി എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാനേജ്മെന്റിന്റെ പ്രാഥമിക അന്വേഷണത്തിൽ അധ്യാപകന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ച എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ചേർന്ന സ്കൂളിലെ പിടിഎ യോഗത്തിലും അധ്യാപകനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
അധ്യാപകന്റെ മർദനത്തിൽ അഞ്ചാം ക്ലാസുകാരന്റെ തോളിന് പരിക്കേറ്റിരുന്നു. കാരയ്ക്കാട് എംഎംഎം യുപി സ്കൂളിലെ അധ്യാപകനാണ് സന്തോഷ് എം. ജോസ്. അധ്യാപകൻ പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് തോളിൽ ഇടിച്ചതെന്ന് മർദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. സന്തോഷ് എം. ജോസിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പിടിഎയും സ്കൂൾ മാനേജ്മെന്റും അറിയിച്ചിരുന്നു.
ക്ലാസ്മുറിക്കുള്ളിൽ വച്ച് പരീക്ഷ നടക്കുമ്പോഴാണ് സന്തോഷ് എം. ജോസ് അഞ്ചാം ക്ലാസുകരാനെ ഇടിച്ചത്. വിദ്യാർഥിയുടെ വലത് തോളിന് ക്ഷതമേറ്റു. ഇടത് കൈപ്പത്തിയിൽ പിച്ചി തൊലിയെടുത്ത പാടുണ്ട്.
Kerala
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുള്ളിമാനുകൾ ചത്ത സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. മുഹമ്മദ് ഷമീമിനെയാണ് സസ്പെൻഡ് ചെയ്തത്.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റന്റെ ആണ് ഉത്തരവ്. പോസ്റ്റുമോർട്ടവും ജഡം മറവ് ചെയ്യുന്നതും ഉൾപ്പടെയുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.
സംഭവത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ഉത്തരവ്. വീഡിയോ ചിത്രീകരിക്കരുതെന്ന് കർശന നിർദേശം നിലനിൽക്കെയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.