തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു രണ്ടാം ദിവസവും പ്രതിപക്ഷ ബഹളത്തിനു പിന്നാലെ നിയമസഭ ഗില്ലറ്റിൻ ചെയ്തു പിരിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയും സഭയ്ക്കു മറ്റു ബിസിനസുകൾ ഇല്ലാത്ത സാഹചര്യത്തിലും നിയമസഭ അനിശ്ചിതകാലത്തേക്കു പിരിയുകയാണെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചതിനു പിന്നാലെയാണു സഭാ നടപടികൾ അവസാനിപ്പിച്ചത്. ഈ മാസം 26 വരെ നിയമസഭാ നടപടികൾ തുടരാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
15-ാം കേരള നിയമസഭയുടെ അവസാന ദിനമായിരുന്ന ഇന്നലെ കേരള നേറ്റിവിറ്റി കാർഡ് ബിൽ അടക്കമുള്ള ബില്ലുകൾ പാസാക്കി.
കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബിൽ, അബ്കാരി ഭേദഗതി ബിൽ, കേരള അഡ്വക്കറ്റ്സ് ക്ലർക്ക്സ് ക്ഷേമനിധി ഭേദഗതി ബിൽ, കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബിൽ, കേരള ധനകാര്യ ബിൽ, കേരള ധനകാര്യ (രണ്ടാം നന്പർ) ബിൽ, കേരള ധനവിനിയോഗ ബിൽ തുടങ്ങിയവയാണ് ഇന്നലെ പാസാക്കിയത്.