Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Innocence

ക്രിസ്മസ്... ശൈശവത്തിന്‍റെ നിഷ്കളങ്കതയിൽ ജീവിക്കാനുള്ള ആഹ്വാനം

ക്രിസ്മസ് മനോഹരമായ ഓർമയും സുദിനവുമാണ്. യേശുവിന്‍റെ ജന്മദിനമാണ് നാം ആഘോഷിക്കുന്നത്. ഇത്രയും ആഘോഷിക്കാൻ അർഹമായ, ആകർഷകമായ മറ്റേതു ദിനമാണുള്ളത്? യേശു ദൈവത്തിന്‍റെ പുത്രനാണ്. ദൈവം നമുക്കു നൽകിയ മഹത്തായ സമ്മാനവും സന്ദേശവുമാണ് യേശു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ആ സമ്മാനം നിത്യജീവിതമാണ്. ലൗകികജീവികളായ നമുക്കു നിരവധി പ്രശ്നങ്ങളുണ്ട്.

ജീവിതം ദുഃഖമയമാണെന്ന് പഴയ നിയമത്തിൽ സഭാപ്രസംഗകൻ പറയുന്നുണ്ട്. യേശു മനുഷ്യന്‍റെ സങ്കടങ്ങൾക്ക് അനിർവചനീയമായ പ്രഭാവത്തോടെ പരിഹാരം കണ്ടെത്തുമെന്നതിന്‍റെ സൂചനയായി ആ വാക്കുകളെ കാണാം.

ജീവിതത്തിന് അർഥമില്ലെങ്കിലും അർഥം നൽകാൻ ശേഷിയുള്ള ഒരാൾ പിറക്കുമെന്ന ആശയം സഭാപ്രസംഗകന്‍റെ വാക്കുകളുടെ അടിയിൽ പരിശോധിച്ചാൽ മനസിലാകും. നിത്യമായ ശോകത്തെയും രോഗപീഡയെയും അതിജീവിക്കാൻ മനുഷ്യന് ഒരാശയം ആവശ്യമായിരുന്നു; പ്രാപഞ്ചികമായ ആവശ്യമായിരുന്നു. അതിന്‍റെ നിവൃത്തിക്കുവേണ്ടിയാണ് യേശു പിറക്കുന്നത്. ഇതു വിശ്വാസത്തിന് അർഥമുണ്ടാക്കുകയാണ്.

കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു ശക്തിയെ വിശ്വസിക്കുന്നതുപോലെയല്ലിത്. ജീവിതത്തിലെ വേദനയിലൂടെ നാം സഞ്ചരിച്ച് അനുഭവിക്കുന്ന നിത്യതയാണ് യേശു. അവിടന്ന് നമ്മുടെ ശരീരത്തിലുണ്ട്. നാം അത് അറിയുകയേ വേണ്ടൂ. ഓരോ നിമിഷവും യേശു നമ്മളിൽ ജനിക്കുന്നു. അതാണ് പ്രതീക്ഷയായും പുഞ്ചിരിയായും അനുകമ്പയായും മറ്റുള്ളവർക്കുള്ള പ്രാർഥനയായും സേവനമായും വിടരുന്നത്. അത് വ്യക്തി അനുഭവിക്കുന്നതാണ്.

എത്ര കള്ളനായാലും ചതിയനായാലും ഒരു മനുഷ്യവ്യക്തിക്ക് യേശുവിനെ കൂടാതെ ജീവിക്കാനൊക്കുകയില്ല. കാരണം അവനിൽ നൈമിഷികമായ സ്നേഹമോ മതമോ സ്നിഗ്ധമായ ഓർമയോ ഒരു മിന്നൽപോലെ വന്നു കടന്നുപോകുന്നുണ്ട്. അത് അവനിലെ യേശുവിന്‍റെ പ്രസന്നതയാണ്. അത് ഈ ഭൂമിയിലെ സങ്കടങ്ങളിൽ, കോപങ്ങളിൽ അവൻ ഒറ്റയ്ക്കല്ല എന്ന് ഓർമിപ്പിക്കുന്നു.


വാൻഗോഗിന്‍റെ "നക്ഷത്രാങ്കിതമായ രാത്രി' (starry night) എന്ന ചിത്രത്തിൽ യേശുവിന്‍റെ ഭാവമാണുള്ളത്. ഭൂമിയിലെ ജീവിതത്തിൽ വല്ലാതെ കഷ്ടപ്പെടുകയും ഒരു നേരത്തെ ആഹാരത്തിനുവേണ്ടി സകല വാതിലുകളിലും മുട്ടുകയും തെണ്ടിനടക്കുകയും ചെയ്യുന്നവർ ഈ ലോകത്ത് ധാരാളമുണ്ട്. അവർക്കുവേണ്ടി ത്രസിക്കുന്ന നക്ഷത്രങ്ങളെയാണ് വാൻഗോഗ് വരച്ചുവച്ചിരിക്കുന്നത്. ആ നക്ഷത്രങ്ങൾ എന്താണു ചെയ്യുന്നത്? അവ അക്ഷമരാണ്.

ഭൂമിയിലെ പതിതർക്കു വെളിച്ചമെത്തിക്കാൻ ഉറക്കമൊഴിയുകയാണ്, പരിഭ്രമിക്കുകയാണ്. സഹായിക്കാനുള്ള ത്വര നിമിത്തം ഭൂതബാധിതരെപോലെ ഉഴറുകയാണ്. ഭൂമിയിലെ മനുഷ്യർ നൂറുകൂട്ടം പ്രതിസന്ധികളിൽ തനിച്ചല്ല; യേശുവിന്‍റെ നോട്ടമുണ്ട് എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

നിത്യജീവിതം നമ്മുടെ ശരീരത്തിന്‍റെ അതിർത്തിയിൽനിന്ന് ആരംഭിക്കുകയാണ്. പ്രപഞ്ചത്തിന്‍റെ നിത്യതയിലേക്കു നശ്വരരായ നാം എങ്ങനെ പ്രവേശിക്കും? നമുക്കു പാപം ചെയ്യാതെ ജീവിക്കാനൊക്കുകയില്ല. ലാഭമുണ്ടാക്കുന്നവൻ വേറൊരു മനുഷ്യന്‍റെ ധനത്തിൽനിന്ന് ഒരു പങ്ക് അപഹരിക്കാതിരിക്കുന്നില്ല. ദാനം ചെയ്യുന്നവൻ താൻ വലിയവനാണെന്നു വിചാരിക്കുകയാണെങ്കിൽ അത് തിന്മയാണ്.

ഇതരജീവികളെ ഹിംസിക്കാതെ മനുഷ്യർക്കു ജീവിക്കാനൊക്കുകയില്ല. തെറ്റു ചെയ്തുകൊണ്ടുതന്നെ മനുഷ്യൻ സഞ്ചരിക്കുകയാണ്. കൃത്രിമബുദ്ധിയുടെ ഈ കാലത്തും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ അവസാനിച്ചിട്ടില്ല. ഒരു രാജ്യവും സുരക്ഷിതമല്ല എന്ന ചിന്ത പടരുന്നു. അതുകൊണ്ട് പാപം ഒരു നിലവാരപ്പെടലാണ്. അത് എല്ലാവരുടെയും തലയ്ക്കു മുകളിൽ ഒരു വാളായി തൂങ്ങിനിൽക്കുന്നു. പാപിയാകാതിരിക്കാനുള്ള ശ്രമങ്ങളുണ്ടെങ്കിലും അതു നീണ്ടുനിൽക്കുന്നില്ല.

പാപം ചെയ്യുന്നുണ്ടെന്നു നാം തിരിച്ചറിഞ്ഞാൽ ഒരു വഴി തെളിയും. അതാണ് ശ്രദ്ധിക്കേണ്ടത്. യേശു ആ പാപത്തെ നമ്മളിൽനിന്ന് എടുത്തുമാറ്റുമെന്ന് ഉറപ്പു നൽകുന്നു. ദൈവത്തിന്‍റെ പ്രസക്തിയും സ്ഥാനവും നാം ഉൾക്കൊള്ളുകയാണെങ്കിൽ നമ്മളിൽ മറ്റുള്ളവരോടുള്ള സ്നേഹവും ദയയും ഉണ്ടാകും.

ദൈവത്തിന്‍റെ സാന്നിധ്യത്തെ നാം ശരീരത്തിലും മനസിലും ഉൾക്കൊള്ളുന്നതോടെ നമ്മളിൽ യേശുവിന്‍റെ ജീവിതം ആരംഭിക്കുകയാണ്. നാം അനീതിക്കു കൂട്ടുനിൽക്കുകയോ സത്യം പറയാതിരിക്കുകയോ ചെയ്യുമ്പോൾ യേശുവിനെ കുരിശിൽ തറയ്ക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് കസൻദ്സാക്കീസിന്‍റെ "ക്രൈസ്റ്റ് റീക്രൂസിഫൈഡ്' എന്ന നോവലിൽ യേശു നമ്മുടെ മജ്ജയിൽ കുരിശിലേറ്റപ്പെട്ടിരിക്കുന്നു എന്നെഴുതിയത്. ഈ പ്രതിസന്ധി ഓർമിപ്പിക്കാനാണ് പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് ബൈബിൾ പറയുന്നത്. എന്നാൽ ദൈവത്തിന്‍റെ സമ്മാനമോ? അത് നിത്യമായ ജീവനാണ്.

നമുക്ക് ലഭിക്കാവുന്ന ക്ഷേമം അല്ലെങ്കിൽ മോക്ഷം നമ്മളിലേക്കു വരുന്നത് തടയാതിരിക്കൂ എന്നാണ് ക്രിസ്മസ് ഓർമിപ്പിക്കുന്നത്. അത് മനസിന്‍റെ അടിയിൽനിന്ന് ഉയർന്നുവരേണ്ട ഒരു പ്രതിജ്ഞപോലെയാണ്. കുഞ്ഞുങ്ങളെയും ഗർഭിണികളെയും അമ്മമാരെയും സംരക്ഷിക്കണം. കുഞ്ഞുങ്ങളെ യേശുവിനു വളരെ ഇഷ്‌ടമായിരുന്നു.

കുഞ്ഞുങ്ങൾ മനുഷ്യരാശിയുടെ ഏറ്റവും ശ്രേഷ്ഠമായ സ്വഭാവവും ഗുണവും പ്രദർശിപ്പിക്കുന്നു. അവർക്ക് പകയോ ദ്വേഷമോ ഇല്ല. അവർ ആരെയും വിധിക്കുന്നില്ല. അവർ മനുഷ്യരാശിക്ക് ഒരു മാർഗദീപമായി മുന്നിൽ നടക്കുകയാണ്. ക്രിസ്മസ് നമ്മോട് ഈ ലോകത്തിന്‍റെ ശൈശവത്തെക്കുറിച്ച് ഓർമിപ്പിക്കുന്നു. പാപങ്ങളിൽനിന്നും ദ്രോഹങ്ങളിൽനിന്നും പിൻവാങ്ങി ശൈശവകാലത്തിന്‍റെ നിഷ്കളങ്കതയെ അറിയാനുള്ള ഒരു വിളിയാണത്.

യേശുവിന്‍റെ ജനനം ലളിതമായ സാഹചര്യത്തിലാണ്. കാലിത്തൊഴുത്തിൽ ദൈവത്തിന്‍റെ മകനു പിറക്കാമെന്നത് നമ്മെ ഏറ്റവും വിനീതരും ദാസന്മാരും ദയാലുക്കളുമാകാൻ പ്രേരിപ്പിക്കുകയാണ്. മനുഷ്യനിൽ മഹത്തായ സമാധാനം അന്തർഭവിച്ചിട്ടുണ്ട്. അത് എപ്പോഴാണ് ഉത്ഥാനം ചെയ്യുന്നത്? അന്യരോട് ദയ തോന്നുന്ന നിമിഷം നമ്മെ വ്യക്തിപരമായ സങ്കുചിതത്വങ്ങളിൽ നിന്നുയർത്തുകയാണ്. ഉത്ഥാനവും നമ്മളിലാണ്.

പാപത്തിൽനിന്ന് മോചനം വേണമെങ്കിൽ മിതത്വത്തെയും എളിമയെയും അംഗീകരിക്കണം. ആഗ്രഹങ്ങളെ വിഷമയമാക്കരുത്.നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് പറഞ്ഞതിലൂടെ ലോകത്ത് എവിടെയുമുള്ളവർ നമ്മുടെ അയൽക്കാരാണെന്ന മഹത്തായ ആശയമാണ് ലക്ഷ്യം വയ്ക്കുന്നത്.

വീടിനു തൊട്ടടുത്തുള്ളയാളല്ല വിവക്ഷ; സഹായം ആവശ്യമുള്ള ഏതൊരാളും നമ്മുടെ അയൽക്കാരാണ്. അവരെ അറിയുമ്പോൾ നാം നമ്മളിലുള്ള യേശുവിനെ സ്പർശിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളോടുമുള്ള ദയയാണ് യേശു നമുക്ക് നൽകിയ മനുഷ്യത്വം. ക്രിസ്മസ് നമ്മളിലേക്കു കൊണ്ടുവരുന്നത് ഈ മനുഷ്യത്വത്തിനു മരണമില്ലെന്ന സന്ദേശമാണ്. ഭീകരപ്രവർത്തനത്തിന്‍റെയും വർഗീയകലാപത്തിന്‍റെയും ഈ കാലത്ത് നാം യേശുവിന്‍റെ മനുഷ്യത്വത്തെക്കുറിച്ചുള്ള പാഠം ശ്രദ്ധയോടെ പഠിക്കേണ്ടിയിരിക്കുന്നു. അതിലടിയുറച്ചു നിൽക്കേണ്ടതുണ്ട്.

വെറുപ്പ് യേശുവിനെതിരാണ്. വിദ്വേഷത്തിൽ യേശുവില്ല. സ്നേഹത്തിലാണ് യേശുവുള്ളത്. ഹെറോദേസ് രാജാവിനെ പേടിച്ച് യേശുവിന്‍റെ മാതാപിതാക്കൾക്ക് നാടുവിടേണ്ടി വന്നു. ഇത് എന്താണ് സൂചിപ്പിക്കുന്നത്? അഗതികളെ സഹായിക്കണം. “എനിക്ക് വിശന്നു, നിങ്ങൾ എനിക്ക് കഴിക്കാൻ ഭക്ഷണം തന്നു” എന്ന വാക്യം നിരാലംബരെ സഹായിക്കണമെന്ന ആശയമാണ് അവതരിപ്പിക്കുന്നത്.

ഏറ്റവും തിരസ്കൃതരായവരോട് കൃപകാണിക്കുമ്പോൾ യേശുവിനെ സ്പർശിക്കുകയാണെന്നറിയുക. ക്രിസ്മസ് ദിനം ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുകയാണ്. ക്ഷമിക്കാനും സഹിക്കാനുമുള്ള മനസ് നഷ്‌ടപ്പെടുത്തരുത്. എല്ലാം വ്യവഹാരത്തിലൂടെയും കോടതിയിലൂടെയും മാത്രം പരിഹരിക്കാമെന്ന ചിന്ത യേശുവിനെതിരാണ്. മനുഷ്യൻ മനുഷ്യനോളം വളരുന്നില്ല എന്ന ദുഃഖമാണതിലുള്ളത്. അതുകൊണ്ട് ക്രിസ്മസ് നമ്മെ മനഷ്യരാക്കാനുള്ളതാണ്. മനുഷ്യന്‍റെ ജീവിതത്തിന് അർഥമുണ്ടെന്ന ഉറപ്പാണത്.

Latest News

Up