കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കേ വാർഡുകളിലെ തരംഗം നേരിട്ടു മനസിലാക്കാൻ സംസ്ഥാന ഇന്റലിജൻസിന് നിർദേശം. ഓരോ വാർഡുകളിലെയും പ്രദേശവാസികൾക്കിടയിൽ നിലനിൽക്കുന്ന അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ മനസിലാക്കി മുന്നണികളുടെ ജയപരാജയ സാധ്യതകൾ അറിയാനാണു നിർദേശം.
ഇതിന്റെ അടിസ്ഥാനത്തിൽ കോർപറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് തലങ്ങളിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്കുള്ള സാധ്യതകൾ സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. മുൻവർഷത്തെ വിജയം ആവർത്തിക്കാനും സീറ്റ് നഷ്ടപ്പെടാനും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കാനും സാധ്യതയുള്ള വാർഡുകൾ ഏതെല്ലാമെന്നാണു പ്രധാനമായും അന്വേഷിക്കുന്നത്.
സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യതകൾ എന്തെല്ലാമാണെന്നതും വിശദമായി നിരീക്ഷിച്ചുള്ള റിപ്പോർട്ടാണ് തയാറാക്കുന്നത്. മുന്നണികൾക്കു ഭീഷണിയായി വിമതർ മത്സരരംഗത്തിറങ്ങുന്ന സ്ഥലങ്ങളെക്കുറിച്ചും പ്രാദേശികമായി അന്വേഷിക്കുന്നുണ്ട്.
കൂടാതെ, വാർഡുകളിലെ ജനകീയ പ്രശ്നങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സാധ്യതയുള്ള ഘടകങ്ങളും എന്തെല്ലാമാണെന്നതു സംബന്ധിച്ചും പ്രത്യേകം അന്വേഷിക്കും. വിവരശേഖരണം രഹസ്യമായാണു നടപ്പാക്കുന്നത്. ഇതിനായി പ്രത്യേക പെർഫോമയും തയാറാക്കിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പുകൂടി കണക്കിലെടുത്ത് പ്രാദേശിക തലത്തിൽ സർക്കാരിന് അനുകൂലമായും പ്രതികൂലമായും നിലനിൽക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണെന്നതു സംബന്ധിച്ച് അറിയുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നാണ് വിവരം.
യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ തുടങ്ങി മുന്നണികൾക്ക് പുറമേ പ്രാദേശികതലത്തിൽ മത്സരിക്കാനൊരുങ്ങുന്ന സംഘടനകളെയും വ്യക്തികളെ യും കുറിച്ചും അന്വേഷിക്കുന്നുണ്ട്.
താമരശേരിയിലെ ഫ്രഷ്കട്ട് മാലിന്യസംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനു സമാനമായ രീതിയിൽ മറ്റെവിടെയെങ്കിലും പ്രശ്നങ്ങളുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.