തൃശൂർ: കേരളത്തിലെ പട്ടയവിതരണരംഗത്തു ശ്രദ്ധേയമായ ഇടപെടലാണു സംസ്ഥാനസർക്കാർ നടത്തുന്നതെന്നു മന്ത്രി കെ. രാജൻ. തൃശൂർ താലൂക്കിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടത്തിയ അദാലത്തുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലാണ് പ്രതികരണം.
നാലേകാൽ ലക്ഷത്തിലേറെ പട്ടയങ്ങളാണ് ഇതുവരെ വിതരണം പൂർത്തിയാക്കിയത്. അഞ്ചു ലക്ഷത്തോളം പട്ടയങ്ങൾ ഈ സർക്കാരിന്റെ കാലയളവിൽ വിതരണംചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് റവന്യൂ വകുപ്പ്. പത്തുവർഷംകൊണ്ട് ഈ താലൂക്കിൽമാത്രം 2444 പട്ടയങ്ങളാണു വിതരണം ചെയ്തത്. ഇനി നടക്കാൻ പോകുന്ന പട്ടയമേളയിൽ മലയോരമേഖലയിൽ നൂറിലധികം പട്ടയങ്ങൾകൂടി വിതരണം ചെയ്യാനാകും.
മലയോര പട്ടയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അനുവദിച്ച ഭൂമിയാണ് ആദ്യം വിതരണം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. സ്റ്റേ പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകളും അസൈൻമെന്റ് ഓർഡർ ലഭിച്ച് തുക അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയവർക്കു മാപ്പാക്കി പട്ടയം അനുവദിക്കുന്നതിനുള്ള അപേക്ഷകളുമാണ് അദാലത്തിൽ പരിഹരിച്ചത്.
വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ലാൻഡ് റവന്യൂ കമ്മീഷണർ കെ. ജീവൻബാബു തുടങ്ങിയവർ പങ്കെടുത്തു.