പോർച്ചുഗീസ് കപ്പിത്താനായ വാസ്കോ ഡ ഗാമയുടെ നേതൃത്വത്തിലുള്ള വാണിജ്യസംഘം 1498ൽ കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ അറബിക്കടലിലെ ഒരു ചെറു ദ്വീപസമൂഹത്തിൽ ഇറങ്ങി. ആ ദ്വീപിന് സെന്റ് മേരീസ് ഐലൻഡ് എന്നു പേരും നൽകി. അദ്ദേഹം ആദ്യം കാലുകുത്തിയതുമായി ബന്ധപ്പെട്ട് കാപ്പാടും പന്തലായിനിയുമൊക്കെ ചർച്ചകളിൽ വന്നെങ്കിലും ഈ ദ്വീപിന്റെ കാര്യം അധികമാരും അറിയാത്ത ചരിത്രമായി.
കർണാടകയിലെ ക്ഷേത്രനഗരമായ ഉഡുപ്പിയിൽനിന്ന് ആറു കിലോമീറ്റർ പടിഞ്ഞാറു മാറിയുള്ള മാൽപേ തീരത്തിനടുത്താണ് ഗാമ ഇറങ്ങിയ സെന്റ് മേരീസ് ദ്വീപ്. കോക്കനട്ട് ഐലൻഡ് എന്നും ഇതിനു പേരുണ്ട്. ഗാമ ഈ ദ്വീപിന് പോർച്ചുഗീസ് ഭാഷയിൽ ഓ പാദ്രോ ഡി സാന്താ മരിയ എന്നു പേരിടുകയും ഒരു കുരിശു സ്ഥാപിക്കുകയും ചെയ്തുവെന്ന് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
നീലക്കടലും വെണ്മണലും ശില്പഭംഗിയുള്ള പാറക്കൂട്ടങ്ങളും വശ്യമായ പച്ചപ്പും ചേർന്ന് സഞ്ചാരികൾക്ക് സ്വപ്നസമാനമായ കാഴ്ചാനുഭവമാണ് സെന്റ് മേരീസ് ഐലൻഡ് സമ്മാനിക്കുന്നത്. മാൽപേ ഹാർബറിൽനിന്ന് ഇരുപതു മിനിറ്റ് ബോട്ടുയാത്രചെയ്താൽ ദ്വീപിലെത്താം. അല്പം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് പ്രിയങ്കരമാകും ഈ യാത്ര.
നാലു ദ്വീപുകളുടെ കൂട്ടം
നാലു ചെറുദ്വീപുകളുടെ കൂട്ടമാണ് ഇത്. ഏതാണ്ട് 500 മീറ്റർ നീളവും 100 മീറ്റർ വീതിയും 10 മീറ്റർ ശരാശരി പൊക്കവുമുണ്ട്. രാജ്യത്തെ 34 നാഷണൽ ജിയോളജിക്കൽ സ്മാരകങ്ങളിൽ ഒന്നായ ഇത് ജിയോ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാണ്. 2001ൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ ദ്വീപുകളെ ദേശീയ ഭൗമശാസ്ത്ര സ്മാരകമായി പ്രഖ്യാപിച്ചു. പൂർണമായും അഗ്നിശിലകളാണ് ഇവ. പാറകളുടെ പഴക്കത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.
മാൽപേയിൽനിന്ന് ബോട്ടുകൾ ദ്വീപിന്റെ കിഴക്കേ തീരത്താണ് എത്തുക. കക്കകൾ നിറഞ്ഞ വെള്ളമണൽ തീരത്തെ അലങ്കരിക്കുന്നു.
തുറമുഖത്തുനിന്ന് ഒട്ടേറെ ബോട്ടുകൾ ഇവിടേക്കു സർവീസ് നടത്തുന്നുണ്ട്. ബോട്ട് എത്തുന്ന തീരമൊഴികെ മൂന്നുവശങ്ങളും പാറക്കെട്ടുകൾ നിറഞ്ഞുനിൽക്കുന്നു. പടിഞ്ഞാറുവശത്ത് വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള ബസാൾട്ടിക് പാറകളാണ്. ഈ പാറകളാണ് സഞ്ചാരികളുടെ പ്രധാന ആകർഷണം.
85 ദശലക്ഷം വർഷങ്ങൾക്കുമുന്പുണ്ടായ അഗ്നിപർവത സ്ഫോടനത്തിന്റെ ബാക്കിയാണ് ഈ പാറക്കൂട്ടമെന്നാണ് പറയപ്പെടുന്നത്. ലാവാ പ്രവാഹം കുഴികളിൽ ശേഖരിക്കപ്പെടുകയും ലാവ തണുത്തുറഞ്ഞ് മനോഹരമായ പാറക്കെട്ടുകളായി രൂപാന്തരപ്പെടുകയും ചെയ്തുവത്രേ.
നൂറുകണക്കിനു സഞ്ചാരികളാണ് ദിവസവും ദ്വീപിലേക്ക് എത്തുന്നത്. സുന്ദരമായ മാൽപേ ബീച്ചിന്റെ സാമീപ്യവും സുരക്ഷിതമായ ബോട്ട് സർവീസും സന്ദർശകരുടെ എണ്ണം കൂട്ടുന്നു. സുരക്ഷയ്ക്കായി ജാഗ്രതയോടെ ഗാർഡുകളുണ്ട്. സെപ്റ്റംബർ മുതൽ മേയ് വരെയാണ് ഐലൻഡ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. മംഗളൂരുവിൽനിന്ന് 58 കിലോമീറ്റർ യാത്രചെയ്താൽ മാൽപേയിൽ എത്താം.
കോക്കനട്ട് ദ്വീപ്
മാൽപേ ബീച്ചിൽനിന്ന് ദ്വീപിലേക്കു നോക്കുന്പോൾ ആദ്യം കാണുക ഉയർന്നുനിൽക്കുന്ന തെങ്ങുകളാണ്. പണ്ടിവിടെ ധാരാളം തെങ്ങുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് കോക്കനട്ട് ഐലൻഡ് എന്ന പേരുവന്നതും.
ഇപ്പോൾ തെങ്ങുകളിലേറെയും നശിച്ചുപോയി. ബാക്കിയുള്ളവയും കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളുമാണ് ദ്വീപിന് ഹരിതസൗന്ദര്യം നൽകുന്നത്. ദ്വീപിനെ പ്ലാസ്റ്റിക് രഹിതമായി നിലനിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
വാസ്കോ ഡ ഗാമ ഇവിടെ എത്തിയ ചരിത്രത്തിന് വേണ്ടത്ര പ്രചാരം ലഭിക്കാതെപോകുകയായിരുന്നു. അഞ്ചരനൂറ്റാണ്ടുമുന്പ് മൈലുകൾക്കപ്പുറത്തുനിന്ന് നമ്മുടെ നാടു തേടിയെത്തിയ നാവികൻ ലക്ഷ്യത്തിലെത്തിയപ്പോൾ തന്റെ വിശ്വാസപ്രഖ്യാപനം നടത്തിയത് ഈ ദ്വീപിലാണെന്നത് വിസ്മയകരംതന്നെ. സന്ദർശകരുടെ എണ്ണം കൂടിവരുന്നത് ആശാവഹം.