Kerala
കൊച്ചി:ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സ് ആപ്പ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ പ്രതികരിച്ച് നടന് ജയസൂര്യ. ഏഴിന് വീണ്ടും ഹാജരാകണമെന്ന സമന്‍സ് തനിക്ക് ലഭിച്ചിട്ടില്ലെന്നും നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് താനെന്നുമാണ് ജയസൂര്യ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
24ന് ഹാജരാകണം എന്ന സമന്‍സ് കിട്ടിയപ്പോള്‍ ഹാജരായിരുന്നു. 29നും ഹാജരാകണം എന്ന് പറഞ്ഞു. അതിനും തങ്ങള്‍ ഹാജരായിരുന്നു. അല്ലാതെ ഏഴിന് വീണ്ടും ഹാജരാകാനുളള സമന്‍സ് ഇതുവരെയും ലഭിച്ചിട്ടില്ല.
പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ നാളെ എന്തൊക്കെ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് ആര്‍ക്കെങ്കിലും ഇന്ന് ഊഹിക്കാന്‍ സാധിക്കുമോ എന്ന് ജയസൂര്യ ചോദിക്കുന്നു. എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവില്‍ അടയ്ക്കുന്ന ഉത്തരവാദിത്വപ്പെട്ട ഒരു സാധാരണ പൗരനാണ് താനെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
ജയസൂര്യയുടെ അക്കൗണ്ടില്‍ പണം എത്തിയതായി കണ്ടെത്തല്‍
നടന് ജയസൂര്യ ഒരുകോടിയോളം രൂപ കൈപ്പറ്റിയതായി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. കേസിലെ മുഖ്യപ്രതി സ്വാതിഖ് റഹീമിന്റെ അക്കൗണ്ടില്‍നിന്ന് നടന്റേയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തിയതായാണ് കണ്ടെത്തല്‍.
കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമാണിതെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. എന്നാല്‍, നടന്റെ ബാങ്ക് അക്കൗണ്ട്, കരാര്‍ എന്നിവയില്‍ ഇഡി വീണ്ടും പരിശോധന നടത്തും. ഏഴിന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
സ്വാതിഖിന് സിനിമ മേഖലയിലുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നതിനാല്‍ കൂടുതല്‍ സിനിമ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്. ജയസൂര്യ പ്രതിഫലമായി സ്വീകരിച്ച പണം തട്ടിപ്പിലൂടെ സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാല്‍ ഇത് കണ്ട്കെട്ടുന്ന നടപടികളും ഇഡി സ്വീകരിക്കും. പണമിടപാടുകളുടെ പൂര്‍ണ രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് നടന് ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചത്. സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോയെന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു.
തൃശൂര്‍ സ്വദേശിയായ സ്വാതിഖ് റഹിം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്. 2023ലാണ് ആപ്പിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കോടികള്‍ തട്ടിയെടുത്ത കേസില്‍ സ്വാതിഖ് പോലീസിന്റെ പിടിയിലായി.
Movies
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ തുടർഭാഗങ്ങളിലൊന്നാണ് ആട് 3. ചിത്രത്തിന്റെ ഏറ്റവും പ്രധാനഘടകം തന്നെ ഷാജിപാപ്പനും പിള്ളേരുമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ ലൊക്കേഷൻ ചിത്രത്തിൽ ‘കുട്ടൻ മൂങ്ങ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹൻ ഇല്ല. പകരം ഫുക്രുവാണുള്ളത്.
വിന്നേഴ്സ് പോത്തുമുക്ക് 3.0 എന്ന അടിക്കുറിപ്പോടെ ഫുക്രുവും ചിത്രം പങ്കുവച്ചു. ഇതോടെ സിനിമയിൽ ഫുക്രുവിന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് ആരാധകർ.
ഷാജി പാപ്പൻ ലുക്കിൽ ജയസൂര്യയും അറയ്ക്കൽ അബുവിന്റെ ലുക്കിൽ സൈജു കുറുപ്പും പ്രധാന ആകർഷണമായുണ്ട്. അതേസമയം കുട്ടൻ മൂങ്ങ എവിടെ എന്നാണ് ആരാധകരുടെ ചോദ്യം. ‘മൂങ്ങ’യില്ലാത എന്ത് വിന്നേഴ്സ് പോത്തുമുക്ക് എന്നും ആരാധകർ ചോദിക്കുന്നു.
Movies
എട്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും ഷാജി പാപ്പനായി മേക്കപ്പ് അണിഞ്ഞ് ജയസൂര്യ ആട് 3 ലൊക്കേഷനിലെത്തി. ഷാജി പാപ്പന്റെ ട്രേഡ് മാർക്ക് മുണ്ടും ഷർട്ടുമണിഞ്ഞ് കൊന്തയും ഇട്ട് കൂളിംഗ് ഗ്ലാസുമിട്ട് ജയസൂര്യ എത്തിയപ്പോൾ കൈയടികളോടെയാണ് ഏവരും സ്വീകരിച്ചത്.
2015ലാണ് ‘ആട്’ സിനിമയുടെ ആദ്യ ഭാഗം റിലീസിനെത്തുന്നത്. 10 വർഷങ്ങൾക്കുശേഷം ഷാജി പാപ്പന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
Movies
ഷാജി പാപ്പന്റെ മൂന്നാം വരവ് വെറും വരവായിരിക്കില്ല എന്ന സൂചനയുമായാണ് ‘ആട് 3’യുടെ റിലീസ് പ്രഖ്യാപന പോസ്റ്റർ എത്തിയിരിക്കുന്നത്. ടൈം ട്രാവൽ ആകും സിനിമയുടെ പ്രത്യേകതയെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
ഏറ്റവും പുതിയ പോസ്റ്ററിൽ 'ഭൂതകാലം വർത്തമാനമായി മാറുമ്പോൾ, ഭാവി ഭൂതകാലത്തെ മാറ്റുന്നു' എന്നാണ് കുറിച്ചിരിക്കുന്നത്. അതുപോലെ ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ പങ്കുവച്ച പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
‘‘പാപ്പോയ്.. എല്ലാ ലോകങ്ങളിലും എല്ലാ കാലങ്ങളിലും ഹാപ്പി ബർത്തഡേ’’ എന്നാണ് പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പങ്കുവച്ച പോസ്റ്റർ. ഈ പോസ്റ്ററുകളിലൂടെയാണ് സിനിമ ടൈം ട്രാവൽ ആണെന്ന് ആരാധകർ ഉറപ്പിച്ചിരിക്കുന്നത്.
ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. മിഥുൻ തന്നെയാണ് ആട് 3യുടെ തിരക്കഥ ഒരുക്കുന്നത്.
സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസ് എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് നിർമാണം. സിനിമ അടുത്ത വർഷം മാർച്ച് 19 ന് റിലീസ് ചെയ്യും.
വലിയ മുതൽമുടക്കിൽ അമ്പതുകോടിയോളം രൂപ മുടക്കു മുതലിൽ നിർമിക്കുന്ന ഈ ചിത്രം കഴിഞ്ഞ രണ്ടു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫാന്റസി - കോമഡി പശ്ചാത്തലത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. വലിയ കൗതുകങ്ങളാണ് ചിത്രത്തിനു പിന്നിൽ ഒളിപ്പിച്ചിരിക്കുന്നത്. നിരവധി വിദേശ താരങ്ങളുടെ സാന്നിധ്യവും ഈ ചിത്രത്തിലുണ്ട്.
നിരവധി ഷെഡ്യൂകളിലായി നൂറ്റിയറുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമാതാവ് വിജയ് ബാബു പറഞ്ഞു.
പാലക്കാട്ട് ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിൽ ജയസൂര്യയ്ക്കൊപ്പം സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമജൻ ബോൾഗാട്ടി, സുധി കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവർ അണിനിരക്കുന്നു.
സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം അഖിൽ ജോർജ്. എഡിറ്റിംഗ് ലിജോ പോൾ. കലാസംവിധാനം അനീസ് നാടോടി. മേക്കപ്പ് റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ സ്റ്റെഫി സേവ്യർ. സ്റ്റിൽസ് വിഷ്ണു എസ്. രാജൻ. പബ്ളിസിറ്റി ഡിസൈൻ കൊളിൻസ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര. പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ. പാലക്കാടിനു പുറമേ ഇടുക്കി, തൊടുപുഴ, തേനി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും. പിആർഓ വാഴൂർ ജോസ്.
Movies
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന കത്തനാർ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടൻ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.
റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ.രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ആണ് ചിത്രം എത്തുക എന്ന പ്രതീക്ഷയാണ് ഫസ്റ്റ് ലുക്ക് സമ്മാനിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഗ്ലിംപ്സ് വിഡിയോ വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്.
ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി ‘കത്തനാർ’ മാറുമെന്നും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ഗ്ലിംപ്സ് എന്നിവ സൂചിപ്പിക്കുന്നു.
തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവൻ ഫെയിം), മലയാളത്തിൽ നിന്ന് സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായി രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്.
ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, എഡിറ്റിംഗ് - റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - രാജീവൻ, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിംഗ്സൺ, വിഎഫ്എക്സ് സൂപ്പർവൈസർ - വിഷ്ണു രാജ്, വിർച്വൽ പ്രൊഡക്ഷൻ ഹെഡ് - സെന്തിൽ നാഥ്, കലാ സംവിധാനം - അജി കുട്ടിയാനി, രാം പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനക്കൽ, പിആർഒ - ശബരി, വാഴൂർ ജോസ്.
Movies
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവത്തിൽ നിന്നും പിന്നീട് ജീവിതം തന്നെ മാറിമറയാം. അതു മറയ്ക്കാൻ ഒരു കള്ളം പറയും. പിന്നീട് കള്ളങ്ങളുടെ ഒരു മറ തന്നെ വേണ്ടിവരും. അവിടേക്ക് ഒരു അന്വേഷണം ഉണ്ടാകുന്പോൾ പലപ്പോഴും നമ്മൾ നിസഹായരാകും.
ബിഗ്സ്ക്രീനിൽ അന്വേഷണം എന്ന ചിത്രം പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത് എവിടൊക്കെയോ ചില ഓർപ്പെടുത്തലുകളിലേക്കും ചില നോവുകളിലേക്കുമാണ്. ഒപ്പം നമുക്കിടയിലേക്കു തന്നെ ഒരു അന്വേഷണവും എത്തിനോട്ടവുമൊക്കെയാണ്.
ലില്ലി എന്ന സിനിമ ഒരുക്കി തന്റെ വരവറിയിച്ച പ്രശോഭ് വിജയൻ എന്ന സംവിധായകൻ തന്റെ രണ്ടാം ചിത്രവുമായി വന്നപ്പോൾ വളരെ മെച്ചപ്പെട്ടു കഴിഞ്ഞു. ആദ്യ ചിത്രത്തിൽ വയലൻസും നിസഹായതയും ത്രില്ലർ സ്വഭാവത്തിൽ ചേർത്തിണക്കിയപ്പോൾ രണ്ടാം ചിത്രത്തിൽ വൈകാരികതയെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്.
പ്രേക്ഷകരെ നോവിച്ചുകൊണ്ടു കഥ പറയാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമുണ്ട്. ഒരു സിനിമയ്ക്കുള്ള സംഗതിയുണ്ടോ എന്നു ചിന്തിക്കാവുന്ന സബ്ജക്ടിനെ വളരെ സിനിമാറ്റിക്കായി പുതിയൊരു ആഖ്യാന ശൈലിയിലൂടെ ഒരുക്കിയതാണ് അന്വേഷണത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്.