ന്യൂഡൽഹി: ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎം ഇന്ത്യ സഖ്യം വിട്ട് എൻഡിഎയിലേക്കെന്ന് റിപ്പോർട്ട്. ജെഎംഎം- കോണ്‍ഗ്രസ് സഖ്യമാണ് ജാർഖണ്ഡിൽ ഭരണം നടത്തുന്നത്.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്പനയും ഉന്നത ബിജെപി നേതാവുമായി ഡൽഹിയിൽ നടത്തിയ ചർച്ചയാണ് അഭ്യൂഹങ്ങൾ ഉയർത്തുന്നത്. ഡൽഹിയിൽ നടന്നത് കേവലം ഔപചാരിക കൂടിക്കാഴ്ച അല്ലെന്നാണ് റിപ്പോർട്ട്. ഇന്നലെ ജാർഖണ്ഡ് ഗവർണർ സന്തോഷ് ഗംഗ് വാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ജെഎംഎമ്മിന് 34 അംഗങ്ങളുണ്ട്. ഭൂരിപക്ഷത്തിനു വേണ്ടത് 41 പേരുടെ പിന്തുണയാണ്. കോണ്‍ഗ്രസ്-16 ആർജെഡി-4, സിപിഐ (എംഎൽ)(എൽ)-2 എന്നിങ്ങനെയാണ് ഇന്ത്യ മുന്നണിയിലെ മറ്റു കക്ഷികളുടെ അംഗബലം. 56 പേരുടെ പിന്തുണയാണ് നിലവിൽ ഹേമന്ത് സോറനുള്ളത്. ബിജെപിക്ക് 21 അംഗങ്ങളുണ്ട്. എൽജെപി-1, എജെ എസ് യു-1, ജെഡി-യു, മറ്റുള്ളവർ-1 എന്നിങ്ങനെയാണു പ്രതിപക്ഷത്തെ അംഗബലം. ജെഎംഎം എൻഡിഎയിലെത്തിയാൽ 58 പേരുടെ പിന്തുണയുണ്ടാകും.
ഇതിനിടെ, കോണ്‍ഗ്രസിൽ പിളർപ്പുണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. എട്ടു കോണ്‍ഗ്രസ് എംഎൽഎമാർ ഹേമന്ത് സോറനൊപ്പം പോകാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കണമെങ്കിൽ 11 കോണ്‍ഗ്രസ് എംഎൽഎമാർ പാർട്ടി വിടണം.