തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു. മുംബൈയിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണനെ ശനിയാഴ്ച രാത്രി 10 ഓടെയാണ് തലസ്ഥാനത്തെത്തിച്ചത്.
ഇയാളെ പൂന്തുറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങളാണ് ഉണ്ണികൃഷ്ണനതിരെ ചുമത്തിയിട്ടുള്ളത്. തന്റെയും അമ്മയുടെയും മരണത്തിന് ഉത്തരവാദി ഭർത്താവ് ആണെന്നായിരുന്നു മരിച്ച ഗ്രീമയുടെ സന്ദേശം.
അയർലൻഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ പ്രതി ഗ്രീമയെ ഉപേക്ഷിച്ചതായും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.
എന്നാൽ ഗ്രീമയുടെ അമ്മ സജിതയുടെ അമിത വാത്സല്യവും സ്വാർഥതയുമാണ് ദാമ്പത്യപ്രശ്നങ്ങൾക്ക് കാരണമായതെന്നുമാണ് ഉണ്ണികൃഷ്ണന്റെ ബന്ധുക്കളുടെ വാദം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കേസിൽ വ്യക്തത വരുത്താനാണ് പോലീസിന്റെ ശ്രമം.