പത്തനംതിട്ട: ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ ശബരിമലയിൽ കേരള സദ്യ നൽകുന്നത് വൈകും. ചൊവ്വാഴ്ച മുതൽ സദ്യ നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായില്ലെന്ന് അധികൃതർ പറഞ്ഞു.
ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യയായിരിക്കും ഉണ്ടാകുക. ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന സദ്യ വൈകുന്നേരം മൂന്നുവരെ നൽകും. സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുന്നതെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു.
എന്നാൽ സദ്യ നൽകുന്നത് സംബന്ധിച്ചുള്ള നിയമപരമായ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ. ഈ മാസം അഞ്ചിന് നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.