District News
കോന്നി: പശ്ചാത്തല വികസന മേഖലയുടെ ഹബ്ബായി കേരളം മാറിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിര്‍മാണം പൂര്‍ത്തിയായ കോന്നി മിനി ബൈപാസിന്റെയും കോന്നി - വെട്ടൂര്‍ - കൊന്നപ്പാറ റോഡിന്റെ നിര്‍മാണോദ്ഘാടനവും കോന്നി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വന്‍ കുതിച്ചുചാട്ടമുണ്ടായി. സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ 100 പാലങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കി. 150 ല്‍ അധികം പാലങ്ങള്‍ പൂര്‍ത്തിയായി. 1600 കോടി രൂപ പാലം നിര്‍മാണത്തിന് ചെലവഴിച്ചു.
നൂറിലധികം പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. 17,750 കിലോമീറ്റര്‍ റോഡ് ബിഎം ബിസി നിലവാരത്തില്‍ നിര്‍മിച്ചു. റോഡ് പരിപാലനത്തിനും പ്രാധാന്യം നല്കുന്നു. കാസര്‍ഗോഡ് നന്ദാരപടവ് മുതല്‍ തിരുവനന്തപുരം പാറശാല വരെ 473.42 കിലോമീറ്റര്‍ മലയോര ഹൈവേ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ആര്‍കെഐ പദ്ധതിയിലൂടെ 2.57കോടി രൂപ വിനിയോഗിച്ചാണ് കോന്നി മിനി ബൈപാസ് നിര്‍മിച്ചത്. ആറ് കോടി രൂപ ചെലവില്‍ ബിഎം ബിസി നിലവാരത്തിലാണ് കോന്നി മെഡിക്കല്‍ കോളജിലേക്കും ശബരിമല തീര്‍ഥാടകാര്‍ക്കും പ്രയോജനം ചെയ്യുന്ന കോന്നി - വെട്ടൂര്‍ - കൊന്നപ്പാറ റോഡ് നിര്‍മിക്കുന്നത്.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി മണിയമ്മ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ജി ബാബുരാജന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Kerala
കോന്നി: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി. രണ്ടുപേർക്ക് പരിക്കേറ്റു. കോന്നി നെടുമൺകാവിൽ ഇന്നു രാവിലെ ആറരയോടെയാണ് അപകടം നടന്നത്.
കോന്നി ഭാഗത്ത് നിന്നും കലഞ്ഞൂർ ഭാഗത്തേക്ക് കോഴികളുമായി പോയ പിക്കപ്പ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടസമയം കട അടച്ചിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
Kerala
പത്തനംതിട്ട: കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പന് ചരിഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് ആന ചരിഞ്ഞത്. അഞ്ചുവയസുള്ള ആന പെട്ടെന്ന് ചരിയുകയായിരുന്നുവെന്ന് പറയുന്നു.
ആനക്കൂട്ടില്‍ കുറുമ്പുകാട്ടി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ആനയായിരുന്നു കൊച്ചയ്യപ്പന്. ശബരിമലക്കാടുകളില്‍ നിന്നു ലഭിച്ച കുട്ടിയാനയാണിത്.
ആന പെട്ടെന്നു ചരിയാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നു വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആനയുടെ ജഡം പോസ്റ്റ്മോര്‍ട്ടം നടത്തും. നേരത്തെയും ആനക്കൂട്ടില്‍ ഇത്തരത്തില്‍ ആനകള്‍ ചരിഞ്ഞ സംഭവമുണ്ടായിട്ടുണ്ട്.
District News
പത്തനംതിട്ട ജില്ലയിലെ കോന്നി കുളത്തുമൺ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇത് മൂന്നാം തവണയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ഇന്ന് പുലർച്ചെയും കുളത്തുമൺ വള്ളിക്കോട് പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ, കപ്പ, തെങ്ങ്, റബർ ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി നശിപ്പിച്ചു. രാത്രികാലങ്ങളിലാണ് പ്രധാനമായും ആനകൾ കൂട്ടമായി എത്തുന്നത്. കൃഷിയിടങ്ങളിലെ വേലികൾ തകർത്ത് അകത്തുകടക്കുന്ന ആനകൾ കർഷകരുടെ മാസങ്ങളായുള്ള അധ്വാനത്തെയാണ് ഇല്ലാതാക്കുന്നത്. നൂറുകണക്കിന് വാഴത്തോട്ടങ്ങളും കപ്പ കൃഷിയിടങ്ങളും പൂർണ്ണമായും നശിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശത്ത് കാട്ടാനകൾ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഇത് പ്രദേശത്തെ കർഷകരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് തങ്ങളുടെ കൃഷിയെയും ജീവനെയും സംരക്ഷിക്കാൻ വനം വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
District News
കോന്നി ഗവ. മെഡിക്കൽ കോളജിൽ കരാർ വ്യവസ്ഥയിൽ ജൂനിയർ റെസിഡന്റുമാരെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ജൂൺ 11-ന് രാവിലെ 10.30-ന് നടക്കും. എംബിബിഎസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ബിരുദ സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖകൾ എന്നിവയുടെ അസ്സലും പകർപ്പും സഹിതം എത്തണം. പ്രവൃത്തി പരിചയമുള്ളവർക്കും ജില്ലയിലുള്ളവർക്കും മുൻഗണന നൽകും. പ്രായപരിധി 50 വയസ്സാണ്.