കോട്ടയം: കോട്ടയം കളക്ടറേറ്റ് പടിക്കല്‍ പാവപ്പെട്ടവർക്ക് എടുക്കാൻ സാധിക്കുന്ന വിധത്തിൽ സ്ഥാപിച്ചിരുന്ന തുണിപ്പെട്ടികൾ നിറഞ്ഞു വസ്ത്രങ്ങൾ നിലത്തു റോഡരികിൽ. ആളുകൾ കൊണ്ടുവയ്ക്കുന്ന വസ്ത്രങ്ങൾ ആവശ്യക്കാർക്ക് എടുത്തുകൊണ്ടുപോകാവുന്ന രീതിയിലാണ് ഇതു സ്ഥാപിച്ചത്. എന്നാൽ, ഇപ്പോൾ പെട്ടികൾ നിറഞ്ഞു തുണി റോഡരികയിൽ കൂട്ടിയിട്ട അവസ്ഥയിലാണ്. ഇതു നായ്ക്കളും മറ്റും കടിച്ചുവലിച്ചുകൊണ്ടുപോകാൻ തുടങ്ങിയിട്ടുണ്ട്. അതുപോലെ മഴ പെയ്താൽ ഈ തുണികൾ നശിക്കും.
നിരാലംബര്‍ക്കു വസ്ത്രങ്ങള്‍ പണം നല്‍കാതെ ആവശ്യാനുസരണം എടുക്കാനാണു കണ്ണാടിയിട്ട് അടച്ചുറപ്പുള്ള തുണിപ്പെട്ടി സ്ഥാപിച്ചത്.
ഈ പെട്ടിയിലേക്കു ധാരാളം ആളുകള്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതരസംസ്ഥാനക്കാരും ഭിക്ഷാടകരും ഉള്‍പ്പെടെ നിരവധി പേര് ഉടയാടകള്‍ പണം നല്‍കാതെ കൊണ്ടുപോയിരുന്നു.
ഏതാനും നാളുകളായി കുറച്ചധികം വസ്ത്രങ്ങള്‍ നിലത്തു കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്. തുണിപ്പെട്ട നിറയെ വസ്ത്രങ്ങളുമുണ്ട്. താഴെ വീണു കിടക്കുന്ന വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ എടുത്തതിനു ശേഷം ഉപേക്ഷിച്ചതാണോ അതോ ഇനി വീടുകളിലെ ഒഴിവാക്കാനുള്ള വസ്ത്രങ്ങൾ ആളുകൾ ഇവിടെക്കൊണ്ട് തള്ളിയിട്ടു പോകുന്നതാണോയെന്നും വ്യക്തമല്ല. ഏറെ നാള് വസ്ത്രങ്ങള്‍ റോഡില്‍ കിടന്നാല്‍ മഴയും വെയിലുമേറ്റ് ഉപയോഗ ശൂന്യമാകുമെന്നിരിക്കെ അധികൃതര്‍ വസ്ത്രങ്ങളുടെ ഗുണനിലവാരം പരിശോധിച്ച ശേഷം അവ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.