District News
ചേര്‍ത്തല: തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ അന്വേഷിക്കാന്‍ സിപിഎം. ശനിയാഴ്ച നടന്ന ചേര്‍ത്തല ഏരിയാ കമ്മിറ്റിയോഗം നഗരസഭയില്‍ ചെയര്മാന് സ്ഥാനാര്‍ഥിയായിരുന്ന എന്‍.ആര്. ബാബുരാജിന്റെയും ഏരിയാ കമ്മിറ്റിയംഗം കെ.പി. പ്രതാപന്റെയും തോല്‍വിയും പെരുമ്പളത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന പി.കെ. രാജന്റെയും തൈക്കാട്ടുശേരിയില്‍ ദീപാ സജീവിന്റെയും ബ്ലോക്ക് പഞ്ചായത്ത് വാഴത്തറ ഡിവിഷനില്‍ നിര്‍മലാ ശെല്‍വരാജിന്റെയും അരൂക്കുറ്റി ലോക്കല്‍ സെക്രട്ടറി വിനു ബാബുവിന്റെയും തോല്‍വി പരിശോധിക്കാന്‍ തീരുമാനിച്ചു.
തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായ പള്ളിപ്പുറത്തെ രണ്ടു ലോക്കല്‍ കമ്മിറ്റികള്ക്കുമെതിരേ കടുത്ത നടപടി സ്വീകരിക്കും. ഇവിടെ കമ്മിറ്റിക്കും നേതൃത്വം നല്കിയവര്ക്കും ഗുരുതര വീഴ്ചയുണ്ടായതായാണ് കണ്ടെത്തല്‍. ഏരിയാകമ്മിറ്റിയും ജില്ലാ സംസ്ഥാന നേതൃത്വവും നല്കിയ നിര്‍ദേശങ്ങള്‍ പോലും അവഗണിച്ച് ഏകപക്ഷീയമായ പ്രവര്ത്തനങ്ങളുണ്ടായതായും നിര്‍ദേശിച്ച കൂട്ടിച്ചേര്‍ക്കലുകള്‍ അട്ടിമറിച്ചതായും വിമര്‍ശനമുണ്ടായി. ബിജെപിക്കാണ് ഇതു ഗുണമായത്.
പള്ളിപ്പുറം വടക്കിലടക്കം ന്യൂനപക്ഷങ്ങളെ അകറ്റുന്ന പ്രവര്‍ത്തനങ്ങളുണ്ടായി. തെക്കുകമ്മിറ്റിയില് നാലു വാര്‍ഡുകള്‍ വിജയിച്ചെങ്കിലും വീഴ്ചകളുണ്ടായി. വടക്ക് കമ്മിറ്റിയില്‍ സമ്പൂര്‍ണ പരാജയമായിരുന്നെന്നാണ് വിലയിരുത്തല്‍. കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന ആവശ്യംവരെ ഉയര്‍ന്നു.
തൈക്കാട്ടുശേരിയില്‍ ചില നേതാക്കള്‍ നേരിട്ടിറങ്ങി വോട്ടുമറിച്ചതായ പരാതി അന്വേഷിക്കാനും യോഗം നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ കേരളകോണ്‍ഗ്രസ്-എം പാര്‍ട്ടിക്കു നല്കിയ പരാതികളും പരിശോധിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ യുവതി പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. പരാതി ഇല്ലെന്ന കോണ്‍ഗ്രസിന്റെ പ്രശ്നം തീര്‍ന്നെന്നും യുവതി മുഖ്യമന്ത്രിക്ക് പരാതി നല്കിയല്ലോ എന്നും രാമകൃഷ്ണന് പറഞ്ഞു.
"രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ മറുപടി പറയേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ വികൃത മുഖമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. സസ്പെന്ഷന് പ്രധാന നടപടിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചൂണ്ടിക്കാണിക്കുന്നത്. രാഹുല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് കെ. സുധാകരന്റെ വാദം.'- രാമകൃഷ്ണന് പറഞ്ഞു.
പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് രാഹുലിന് ഒളിവില്‍ പോകേണ്ടതായി വന്നു. ഇത് അപമാനകരമാണ്. കുറ്റം ചെയ്തവരെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് എന്തിനാണ്. പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.'-ടി.പി. രാമകൃഷ്ണന് കുറ്റപ്പെടുത്തി.
"ദീപാ ദാസ് മുന്‍ഷിയടക്കമുള്ളവര്‍ പരാതിക്കാരിയെ കുറ്റം പറയുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സമൂഹം അത് തിരിച്ചറിയും. മുകേഷിന്റെ കേസുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുജീവിതത്തില്‍ നിന്ന് മാറി നിന്ന് നിരപരാധിത്വം തെളിയിക്കണം. അതിന് പ്രേരിപ്പിക്കേണ്ടത് കോണ്‍ഗ്രസാണ്.'-ടി പി രാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു