തിരുവനന്തപുരം: കൃഷിക്കും ഗൃഹനിർമാണത്തിനുമായി പതിച്ചുനൽകിയ പട്ടയഭൂമി, ജീവനോപാധി ലക്ഷ്യമാക്കി മറ്റുതരത്തിൽ വിനിയോഗിക്കുന്നതിന് അനുമതി നൽകാൻ രൂപീകരിക്കുന്ന പുതിയ ചട്ടങ്ങൾ ലളിതവും ജനങ്ങൾക്കു സൗകര്യ പ്രദവുമാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
പുതിയ ചട്ടങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലായിരുന്നു നിർദേശം. ചട്ടലംഘനങ്ങൾ ക്രമീകരിക്കുന്നതിന് സ്വീകരിച്ചതിനേക്കാൾ ലളിതമായവ ആകണം പുതിയ ചട്ടങ്ങൾ.
മലയോര കർഷകരുടെ ജീവിതരീതിയിൽ വന്ന മാറ്റങ്ങൾക്ക് അനുസൃതമായി വേണം ജീവനോപാധിക്കുള്ള ഭൂവിനിയോഗത്തെ കാണേണ്ടത്.
സർക്കാർ നൽകിയ ആവശ്യത്തിന് അല്ലാതെ മറ്റൊന്നിനും ഭൂമി വിനിയോഗിക്കാത്ത, ചട്ടലംഘനം നടത്താത്ത ഉടമകൾ എന്നതു പരിഗണിച്ചു ലഘൂകരിച്ച നടപടിക്രമങ്ങളും വ്യവസ്ഥകളുമാണ് ചട്ടങ്ങളിലുണ്ടാകേണ്ടത്.
പൂർണമായി കർഷക സൗഹൃദമായ നില സ്വീകരിക്കണം. തരംമാറ്റി വിനിയോഗിക്കാനുള്ള അനുമതി തേടുന്നതിന് സമയപരിധി നിശ്ചയിക്കേണ്ടതില്ല. ഉടമ ആഗ്രഹിക്കുന്ന സമയത്തു തരംമാറ്റം അനുവദിക്കാം. പൊതു ആവശ്യത്തിനും വ്യാപാര ആവശ്യത്തിനുമുള്ള നിർമിതികൾക്കുള്ള തരംമാറ്റലിന്റെ കാര്യത്തിൽ അപേക്ഷാ ഫീസ് മാത്രം ഈടാക്കി മാറ്റം അനുവദിക്കണം.
ഏത് ആവശ്യത്തിനാണോ തരം മാറ്റപ്പെടുന്നത് അതിന് അനുസൃതമായ നിർമാണങ്ങൾ, ഭൂമിയുടെ പരിവർത്തനങ്ങൾ എന്നിവയ്ക്ക് ആകെ ഭൂമിയുടെ നിശ്ചിത ശതമാനം വരെയെന്ന് നിജപ്പെടുത്തണം. എന്നാൽ ചെറിയ അളവിലുള്ള പട്ടയങ്ങളിൽ ഈ വ്യവസ്ഥയ്ക്ക് മതിയായ ഇളവും ലഭിക്കണം. തരം മാറ്റാൻ നിശ്ചിത സമയപരിധി വേണം.
പട്ടയം ലഭിക്കാത്ത സാഹചര്യത്തിൽ അപേക്ഷയോടൊപ്പം നിജസ്ഥിതി സർട്ടിഫിക്കറ്റ് പരിഗണിക്കണം. ഉയർന്ന അളവിലുള്ള തരംമാറ്റലിന് അപേക്ഷാഫീസിന് പുറമേ ഫീസ് ഈടാക്കാം. എന്നാൽ കനത്ത ഫീസ് ആകരുത്.
അപേക്ഷകൾ തഹസിൽദാർ പരിശോധിച്ച് അതത് ജില്ലയിൽ തന്നെ അനുമതി നൽകാനുള്ള വ്യവസ്ഥ വേണം. നിർമാണങ്ങളെ പരിവർത്തനം ലക്ഷ്യമിടുന്ന ആദായം അടിസ്ഥാനമാക്കി തരംതിരിക്കാമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.