പത്തനംതിട്ട: ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും കനത്ത പ്രതിഷേധത്തിനിടെ ഏറെ പണിപ്പെട്ടാണ് പോലീസ് രാഹുലിനെ പുറത്തിറക്കിയത്.
ആശുപത്രിയിൽ നിന്നും മജിസ്ട്രേറ്റിന്റെ വീടു വരെയുള്ള യാത്രക്കിടെ രാഹുലിന് നേരെ വലിയ പ്രതിഷേധമാണുണ്ടായത്. ജാമ്യ ഹർജി സമർപ്പിക്കാൻ രാഹുലിന്റെ അഭിഭാഷകരും മജിസ്ട്രേറ്റിന്റെ വസതിയിലെത്തിയിട്ടുണ്ട്.
അതേസമയം, വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ രാഹുലിനെതിരെ കനത്ത പ്രതിഷേധമാണുണ്ടായത്.
ഡിവൈഎഫ്ഐയുടെയും ബിജെപി-യുവമോർച്ചാ പ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പോലീസും പ്രവർത്തകരുമായി കൈയാങ്കാളിയും ഉണ്ടായി. ഏറെ ബുദ്ധിമുട്ടിയാണ് രാഹുലിനെ ജീപ്പിൽനിന്ന് പുറത്തിറക്കാൻ പോലീസിനായത്. രാഹുലിനെ ജീപ്പിൽ നിന്നിറക്കിയപ്പോൾ കൂക്കിവിളിയും കരിങ്കൊടി പ്രതിഷേധവും ഉണ്ടായി.
പത്തനംതിട്ട തിരുവല്ല സ്വദേശിയായ യുവതിയുടെ പരാതിയിൽ ഞായറാഴ്ച പുലർച്ചെയാണ് പാലക്കാട്ടുനിന്ന് രാഹുലിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്.