പൂനെ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 കിരീടം ആർക്കെന്ന് ഇന്നറിയാം. മൂന്ന് ആഴ്ച നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ ഇന്ന് എംസിഎ സ്റ്റേഡിയത്തിൽ വൈകുന്നേരം 4.30ന് നടക്കുന്ന ഫൈനലിൽ കന്നി കിരീടത്തിനായി ഹരിയാനയും ജാർഖണ്ഡും മത്സരിക്കും.
ജാർഖണ്ഡ് ക്യാപ്റ്റൻ ഇഷാൻ കിഷനിലും ഹരിയാന ക്യാപ്റ്റൻ അങ്കിത് കുമാറിലുമാണ് പ്രതീക്ഷ പുലർത്തുന്നത്. ഇരുവരും ടൂർണമെന്റിൽ സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനത്തിലൂടെ ടീമിനെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ലീഗ് ഘട്ടത്തിലും ജാർഖണ്ഡ് ഒന്‍പത് മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറി. എന്നാൽ ചൊവ്വാഴ്ച ആന്ധ്രയോട് പരാജയപ്പെട്ടു.
ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഹരിയാന സൂപ്പർ ലീഗിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈയോട് പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരേ ആധിപത്യ പ്രകടനം കാഴ്ചവച്ചതോടെ അവർ നെറ്റ് റണ്‍ റേറ്റ് മെച്ചപ്പെടുത്തി ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.