തൃശൂർ: മാളയിൽ അംഗണവാടി അധ്യാപികയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. മാള സ്വദേശി അഞ്ജന, കൂട്ടുപ്രതികളായ 18കാരനും 17കാരനുമാണ് കേസിൽ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. മാള വൈന്തലയിൽ അംഗണവാടി അധ്യാപികയായ മോളി ജോർജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്പോഴായിരുന്നു ബൈക്കിലെത്തിയവർ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ച് കടന്നുകളഞ്ഞത്.
പോലീസിൽ നൽകിയ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോളി ജോർജ് ജോലി നോക്കുന്ന അംഗണവാടിയിലാണ് പ്രതി അഞ്ജനയുടെ കുഞ്ഞും പഠിക്കുന്നത്.
കുഞ്ഞിനെ കൊണ്ടുപോകാൻ അംഗണവാടിയിലെത്തിയ അഞ്ജന മോളി ജോർജിന്റെ മാല ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട രണ്ട്പേരെയും കൃത്യത്തിനായി കൂടെക്കൂട്ടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.