National
കോല്‍ക്കത്ത: ഓണറേറിയം വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ പശ്ചിമബംഗാള്‍ ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് ആശാ തൊഴിലാളികള്‍ നടത്തിയ മാര്‍ച്ച് കോല്‍ക്കത്ത നഗരത്തെ സ്തംഭിപ്പിച്ചു.
മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നും തുച്ഛമായ തുക മാത്രമാണ് ലഭിക്കുന്നതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് കോല്‍ക്കത്തയിലെ എസ്പ്ലനേഡിലും സാള്‍ട്ട് ലേക്കിലും ആയിരക്കണക്കിന് ആശാ തൊഴിലാളികള്‍ പ്രധാന പാതകള്‍ ഉപരോധിച്ചു.
വിവിധ ജില്ലകളില്‍നിന്നെത്തിയ പ്രതിഷേധക്കാരെ ഇന്നലെ രാവിലെ മുതല്‍ സീല്‍ദ, ഹൗറ റെയില്‍വേ സ്റ്റേഷനുകളില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ പോലീസ് തടഞ്ഞു. നിരവധി സ്ഥലങ്ങളില്‍ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനു കാരണമായി.
ആരോഗ്യവകുപ്പ് ആസ്ഥാനമായ ‘സ്വാസ്ഥ്യ ഭവന്’ സ്ഥിതി ചെയ്യുന്ന സാള്‍ട്ട് ലേക്കിലേക്കു ചില പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. സാള്‍ട്ട് ലേക്കിലെ ചില ഭാഗങ്ങളില്‍ വാഹന ഗതാഗതം രണ്ടു മണിക്കൂറിലധികം തടസപ്പെട്ടു.
ഓണറേറിയം പ്രതിമാസം 5,500 രൂപയില്‍നിന്ന് 15,000 രൂപയാക്കണമെന്നും അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് നല്‍കണമെന്നുമാണ് ആശാ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം.
Kerala
കോട്ടയം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം. മന്ത്രിയുടെ കോട്ടയം ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷോൺ ജോർജ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേത്യത്വം നൽകിയത്.
പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വന്നതോടെയാണ് പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചത്. അതേസമയം, തിരുവനന്തപുരത്ത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കും ബിജെപി മാർച്ച് നടത്തി.
മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്വർണക്കൊള്ളയിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.
District News
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ അന്വേഷണം മന്ദഗതിയിലാണെന്നും എസ്ഐടി ഉന്നതരെ സംരക്ഷിക്കുന്നുവെന്നും ആരോപിച്ച് എസ്ഐടി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ച് നടത്തി.
ജില്ലാ പ്രസിഡന്റ് നേമം ഷജീർ അധ്യക്ഷത വഹിച്ച മാർച്ച് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു. ജയിലിൽ കിടക്കുന്ന പദ്മകുമാർ, മുൻ മന്ത്രി കടകംപള്ളിക്കെതിരെ മൊഴി നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് മുഖ്യമന്ത്രിയുടെ ഇടപെടൽ വ്യക്തമാക്കുന്നു എന്നു സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു.
മാർച്ച് ബാരിക്കേഡുവച്ച് പോലീസ് തടഞ്ഞു. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാത്തത് കൊണ്ട് പ്രവർത്തകരെ ലാത്തികൊണ്ടു കുത്തി തള്ളി മാറ്റാൻ ശ്രമിച്ചു. ഒടുവിൽ പോലീസുമായി പ്രവർത്തകർ സംഘർഷത്തിലായി. ജില്ലാ പ്രസിഡന്റ് നേമം ഷജീർ, സംസ്ഥാന സെക്രട്ടറിമാരായ ഋഷി എസ്. കൃഷ്ണൻ, അജയ് കുര്യാത്തി, ഫൈസൽ നന്നാട്ടുകാവ്, ശ്യാം വെള്ളറട, റമീസ് ഹുസൈൻ, ജില്ലാ സെക്രട്ടറിമാരായ സജിൻ വെല്ലൂർക്കോണം, രേഷ്മ പട്ടം, സുജിത് കോവളം, ഹരി പെരിങ്ങമല, അജീഷ് നാഥ് തുടങ്ങിയവർ നേതൃത്വം നൽകി.