മുംബൈ: അമേരിക്കയുമായുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ സർവകാല റിക്കാർഡുകൾ ഭേദിച്ചു തിരിച്ചുകയറി ഇന്ത്യൻ ഓഹരിവിപണി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്സ് 3,600 പോയിന്റിലധികം കുതിച്ച് 85,000 എന്ന നാഴികക്കല്ല് പിന്നിട്ടു. നിഫ്റ്റിയാകട്ടെ 1,200 പോയിന്റ് നേട്ടത്തോടെ 26,000ന് മുകളിലെത്തി. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മതിച്ചതാണു വിപണിക്കു കരുത്തായത്.
തിങ്കളാഴ്ച 81,666-ൽ അവസാനിച്ച സൂചിക 3,600 പോയിന്റ് ഉയർന്ന് 85,300ന് മുകളിലെത്തി. നിഫ്റ്റി തിങ്കളാഴ്ചയിലെ 25,088ൽ നിന്ന് 1,200 പോയിന്റ് കുതിച്ച് 26,300 കടന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യം 1.2 ശതമാനം വർധിച്ച് 90.40 എന്ന നിലയിലെത്തി.
റിയൽ എസ്റ്റേറ്റ് (4.47%), ഓട്ടോ (3.78%), കൺസ്യൂമർ ഡ്യൂറബിൾസ് (3.69%), ഐടി (3.04%) എന്നീ മേഖലകളിലാണ് ഏറ്റവും വലിയ മുന്നേറ്റം ദൃശ്യമായത്. കയറ്റുമതി കേന്ദ്രീകൃതമായ ഐടി മേഖലയ്ക്ക് അമേരിക്കൻ തീരുവ കുറച്ചതു വലിയ ആശ്വാസമായി.
ഞായറാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഓഹരി ഇടപാടുകൾക്കുള്ള നികുതി വർധിപ്പിച്ചത് വിപണിയെ കനത്ത തകർച്ചയിലേക്ക് നയിച്ചിരുന്നു. എന്നാൽ, യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറും തുടർന്ന്, അമേരിക്കയുമായുള്ള കരാറും യാഥാർഥ്യമായതോടെ വിപണി ആ നഷ്ടങ്ങളെല്ലാം മറികടന്നു.