ശർക്കരയുണ്ടാക്കാൻ മെക്കാനിക്കൽ എൻജിനീയറിംഗ് പഠിക്കേണ്ട കാര്യമില്ലെന്ന് എല്ലാവർക്കും അറിയാവുന്നകാര്യമാണ്. എന്നാൽ ഒരു മെക്കാനിക്കൽ എൻജിനീയർക്ക് ശർക്കരയുണ്ടാക്കി വിപണിയിലെത്തിച്ച് നേട്ടമുണ്ടാക്കുന്ന മികച്ച സംരംഭകനാകാമെന്നു തെളിയിച്ചിരിക്കുകയാണ് നെല്ലാപ്പാറ അരക്കമറ്റത്തിൽ മനു മാത്യു. തൊടുപുഴ- പാലാ റൂട്ടിൽ നെല്ലാപ്പാറയ്ക്കു സമീപത്തെ നാടൻ ശർക്കര നിർമാണ യൂണിറ്റ് മനു എന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ്.
2017ൽ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടിയ മനു ജർമനിയിൽ തുടർപഠനത്തിനായുള്ള ഒരുക്കത്തിലായിരുന്നു. ജർമൻ ഭാഷാ പഠനവും വീസ പ്രോസസിംഗുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. ലോകം മുഴുവൻ അടച്ചുപൂട്ടിയതോടെ മനുവിന്റെ ജർമൻ പദ്ധതിക്കും പൂട്ടുവീണു.
പൈനാപ്പിൾ വഴി കരിന്പിൽ
സ്വന്തമായി ഒരു സംരംഭം തുടങ്ങിയാലോ എന്ന ചിന്ത ലോക്ക്ഡൗണ് കാലത്താണ് മനുവിനുണ്ടായത്. മാതൃസഹോദരൻ പൈനാപ്പിൾ കൃഷി നടത്തുന്നതിനാൽ, ഈ പാത പിന്തുടർന്നാലോ എന്നായിരുന്നു ആദ്യചിന്ത. കോവിഡ് കാലത്ത് അമ്മാവൻ റോബി ജോണിനൊപ്പം പൈനാപ്പിൾ തോട്ടങ്ങൾ സന്ദർശിച്ച് പാട്ടകൃഷി വ്യവസ്ഥകൾ നേരിട്ടുമനസിലാക്കി.
പാലായിലെ കൃഷിയിടങ്ങൾ കരിന്പുകൃഷിക്ക് അനുയോജ്യമാണെന്ന് മനു ഇതിനകം അറിഞ്ഞിരുന്നു. കരിന്പു കൃഷിയുടെ ബാലപാഠങ്ങൾ കർഷകരിൽനിന്ന് മനസിലാക്കുകയും തുടർ പഠനത്തിനായി തിരുവല്ല കരിന്പ് ഗവേഷണ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. രണ്ടുവർഷം നീണ്ടുനിന്ന ഗവേഷണത്തിനിടെ ചെറിയതോതിൽ കരിന്പു കൃഷി ആരംഭിച്ചു.
നിലവിൽ മുപ്പതേക്കറോളം സ്ഥലത്ത് മനു പാട്ടകൃഷി ചെയ്യുന്നു. പത്തുമാസവും വിളഞ്ഞ കരിന്പ് കിട്ടുന്ന രീതിയിലാണ് കൃഷി. മുപ്പതിനായിരം രൂപ വരെ പാട്ടം നൽകി കരക്കണ്ടങ്ങളിലാണ് പ്രധാനമായും കൃഷിയിറക്കിയിരിക്കുന്നത്. വെള്ളം ഒഴുകുന്ന സ്ഥലങ്ങളാണ് കൃഷിക്ക് അനുയോജ്യം. കരിന്പിൻനീരിൽ സ്വാഭാവികമായി ഉപ്പുരസമുണ്ട്. നീരൊഴുക്കമുള്ള പ്രദേശങ്ങളിൽ കൃഷിചെയ്താൽ ഇതില്ലാതാകും. ഭൂമി തട്ടുതട്ടായി തിരിച്ചാണ് കൃഷി. കൃഷി വകുപ്പിന്റെ ലാബിൽ മണ്ണുപരിശോധന നടത്തിയാണ് വളപ്രയോഗം. ചെടിക്ക് യൂറിയ കൂടുതലായാൽ അധികം ജ്യൂസ് ലഭിക്കില്ല. പൊട്ടാഷ് നൽകുന്നത് മികച്ച വിളവിനു സഹായകമാണ്.
ശർക്കര നിർമാണ യൂണിറ്റ്
സ്വന്തമായി കരിന്പ് ചക്കിലാട്ടി നീരുചൂടാക്കി കുറുക്കി ശർക്കരയായി വിപണിയിൽ എത്തിച്ചാൽ മാത്രമേ വേണ്ട ആദായം ലഭിക്കൂയെന്ന് മനു നേരത്തെ മനസിലാക്കിയിരുന്നു. ഇതിനായി നെല്ലാപ്പാറയിലും പാലായിലും രണ്ടു ശർക്കര നിർമാണ യൂണിറ്റ് ആരംഭിച്ചു.
ഡീസൽ എൻജിനിലും വിറകിലും പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റ് വൈദ്യുതവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. കേരളത്തിൽ ജ്യൂസ് കരിന്പ്, ശർക്കര കരിന്പ് എന്നിവയാണ് കൃഷി ചെയ്യുന്നത്. തിരുമധുരം, ജാവ, നന്പർ-7, മാധുരി എന്നിവയാണ് ശർക്കരയ്ക്കായി കൃഷിചെയ്യുന്ന ഇനങ്ങൾ. തിരുവല്ല കരിന്പു ഗവേഷണ കേന്ദ്രം വികസിപ്പിച്ച, കൂടുതൽ ശർക്കര ലഭിക്കുന്ന മാധുരിയാണ് മനു കൃഷി ചെയ്യുന്നത്.
കൃഷിയിടത്തിൽനിന്നു കരിന്പു വെട്ടി നിർമാണ യൂണിറ്റിലെത്തിച്ച് യന്ത്രസഹായത്തോടെ ജ്യൂസാക്കി മാറ്റും. കരിന്പിൻ ജ്യൂസ് 70 ഡിഗ്രി സെൽഷ്യസിൽ ആദ്യത്തെ ചെന്പിൽ (പ്രൈമറി കണ്ടെയ്നർ) തിളയ്ക്കുന്പോൾ ലായിനിലെ അഴുക്കും പൊടിയും പതയ്ക്കൊപ്പം പൊങ്ങിവരും ഇതു നീക്കംചെയ്തശേഷം രണ്ടാമത്തെ ചെന്പിലേക്ക് മാറ്റും. 230 ഡിഗ്രി സെൽഷ്യസിൽ രണ്ടാംചെന്പിൽ ലായിനി തിളച്ച് ലാവ പരുവത്തിലാക്കും. പിന്നീട് ശർക്കര ലാവ 60 ഡിഗ്രി സെൽഷ്യസിലേക്ക് തണുപ്പിച്ച് തോണിയിലൊഴിച്ച് ഉണ്ടപിടിച്ച് തകിടിലേക്കു മാറ്റും.
പാനി, പതിയൻ, ശർക്കര, ശർക്കര പൊടി, എന്നിവയാണ് മനു ഒൗട്ട്ലെറ്റിലൂടെ വില്ക്കുന്നത്. ദ്രാവകരൂപത്തിലുള്ളതാണ് പാനി. നേരത്തെ കല്യാണസദ്യയ്ക്കൊപ്പം മധുരമായി വിളന്പിയിരുന്നത് പാനിയായിരുന്നു. പാനിയുടെ കട്ടികൂടിയ ലായിനി രൂപമാണ് പതിയൻ. തിരുവല്ല, പന്തളം ഭാഗങ്ങളിൽ ശർക്കരയെന്നാണ് ഇതിനു പറയുന്നത്.
ഉണ്ടപിടിക്കാൻ സാധിക്കാത്ത ശർക്കര പൊടിരൂപത്തിൽ വില്ക്കുന്നു. ജീരകം, ചുക്ക്, ഏലക്ക എന്നിവചേർത്ത ശർക്കരയും വിൽക്കുന്നുണ്ട്. കരിന്പിൻ ചണ്ടി ഫാക്ടറിയിലേക്കുള്ള വിറക് ആവശ്യത്തിനും പരിസ്ഥിതി സൗഹൃദസഞ്ചി നിർമാണത്തിനും ഉപയോഗിക്കുന്നു. ശർക്കര നിർമാണത്തിനിടെ വെട്ടിക്കളഞ്ഞ മാലന്യം (ചെളി) ജൈവകൃഷിക്കുള്ള ജീവാമൃതം നിർമിക്കുന്നതിനായി ആവശ്യക്കാർ കൊണ്ടുപോകാറുണ്ട്.
ദിവസം 180 കിലോ ശർക്കര
രണ്ടു ടണ് കരിന്പിൽനിന്ന് 180 കിലോ ശർക്കരയാണ് ഒരു ദിവസം ഒരു യൂണിറ്റിൽ ഉപാദിപ്പിക്കുന്നത്. 150 ലിറ്ററിന്റെ ചെന്പിൽ അഞ്ചു തവണയായാണ് ലായിനി പാകംചെയ്യുന്നത്. കരിന്പ് സ്വന്തമായി കൃഷിചെയ്യുന്നതിനോടൊപ്പം തിരുവല്ല റിസർച്ച് സെന്ററിൽനിന്നും ലേലത്തിൽ വാങ്ങും. മികച്ച ഒരു ടീം കൂടെയുണ്ടെങ്കിൽ മാത്രമേ കൃഷിയും ബിസിനസും വിജയിക്കൂവെന്നാണ് മനുവിന്റെ പക്ഷം. പൈനാപ്പിൾ കൃഷി പോലെത്തന്നെ ആദ്യത്തെ രണ്ടുവർഷം നന്നായി അധ്വാനിച്ചാൽ മാത്രമേ മൂന്നാം വർഷം ലാഭം ലഭിക്കൂയെന്നും മനു പറഞ്ഞു.
ശർക്കര നിർമിക്കുന്നവർ, കരിന്പു നടുന്നവർ, വെട്ടുകാർ, കയറ്റക്കാർ എന്നിങ്ങനെയായി കൃഷിയിടത്തിലും നിർമാണയൂണിറ്റിലുമായി മൊത്തം 28 പേർ തൊഴിലാളികളുണ്ട്. കേരളം, തമിഴ്നാട്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തൊഴിലാളികൾ. ഇതിൽ 14 പേർ സ്ഥിരം തൊഴിലാളികളാണ്. അഞ്ചേക്കറിൽ താഴെ കരിന്പ് വ്യവസായികാടിസ്ഥനത്തിൽ കൃഷിചെയ്താൽ നഷ്ടസാധ്യതയുണ്ടെന്നും മനു പറഞ്ഞു. ശർക്കര നിർമാണ യൂണിറ്റ് ആധുനികവത്കരിക്കുന്ന പ്രവർത്തനങ്ങളുമായി മനുവും സംഘവും നാട്ടിൽ മധുരം വിതറി മുന്നോട്ട്.