മാർപാപ്പയുടെ തുർക്കി, ലബനൻ സന്ദർശനം അതീവ പ്രാധാന്യത്തോടെയാണ് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ലോകചരിത്രത്തിലെതന്നെ അതിപ്രധാന സംഭവങ്ങളിൽ ഒന്നായ നിഖ്യ സൂനഹദോസിന്റെ 1700-ാമതു വാർഷികം അനുസ്മരിക്കാനാണ് ലെയോ മാർപാപ്പ തുർക്കി സന്ദർശിച്ചത്. വിവിധ ക്രൈസ്തവ സഭകളുടെ 27 തലവന്മാരുമൊത്ത് അദ്ദേഹം 1700 വർഷങ്ങൾക്കു മുമ്പു നടന്ന സഭാ ചരിത്രത്തിലെ ആദ്യ സൂനഹദോസിന്റെ വേദിയായ നിഖ്യായിൽ (ഇന്നത്തെ ഇസ്നിക്) ഒരു പ്രാർഥനാ ശുശ്രൂഷയിലും പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പ ഈ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ വളരെ ആഗ്രഹിച്ചിരുന്നു. 1964ൽ പോൾ ആറാമൻ പാപ്പായും കോൺസ്റ്റാന്റിനോപ്പിളിലെ അത്തനാഗോറസ് പാത്രിയർക്കീസും തമ്മിൽ ജറൂസലെമിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ബന്ധം ഊഷ്മളമായി. അങ്ങനെ ശക്തമായി തീർന്ന എക്യുമെനിക്കൽ ബന്ധങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ലെയോ മാർപാപ്പയുടെയും ബർത്തലോമിയോ പാത്രിയർക്കീസിന്റെയും നേതൃത്വത്തിൽ നടന്ന പ്രാർഥനാശുശ്രൂഷ.
സമാധാനത്തിന് ആഹ്വാനം
തുർക്കിയുടെ സമ്പന്നമായ ചരിത്രവും ഭൂമിശാസ്ത്രപരമായുള്ള തന്ത്രപരമായ സ്ഥാനവും രാഷ്ട്രതന്ത്രപരമായ പ്രാധാന്യവുമൊക്കെ ഉൾച്ചേർത്തുകൊണ്ടാണ് ലെയോ മാർപാപ്പ പ്രസംഗിച്ചതെല്ലാം. തന്റെ മതമൗലികവാദപരവും ഏകാധിപത്യപരവുമായ നിലപാടുകൾകൊണ്ട് പ്രസിഡന്റ് റെസിപ് എർദോഗൻ പല കോണുകളിൽനിന്ന് വിമർശനം ഏറ്റുവാങ്ങുന്ന സമയമാണിത്. പ്രതിപക്ഷത്തെ അമർച്ച ചെയ്ത് തന്റെ ഭരണം നിലനിർത്താനുള്ള ഗൂഢതന്ത്രങ്ങൾ മെനയാൻ അദ്ദേഹം തത്രപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നിരീക്ഷകർ കരുതുന്നു. സാമ്പത്തിക കുഴപ്പങ്ങൾ, തൊഴിലില്ലായ്മ, യുവജനങ്ങളുടെ പലായനം, പെരുകുന്ന ദാരിദ്ര്യം, നാണയത്തിന്റെ തകർച്ചയും വിലക്കയറ്റവും, കാർഷികമേഖല നേരിടുന്ന അവഗണന മുതലായ പ്രശ്നങ്ങൾ മറച്ചു വയ്ക്കാൻ ഏകാധിപതികൾ ഉപയോഗിക്കുന്ന തന്ത്രമാണ് മതത്തിന്റെ തിരശീലകൊണ്ട് ജനങ്ങളെ വിഭ്രമിപ്പിക്കുന്നത്. എർദോഗനും പയറ്റുന്നത് മറ്റൊരു തന്ത്രമല്ല. മാർപാപ്പമാർ ഒരിക്കലും ഇതര രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരാമർശിക്കുകയോ ഭരണാധികാരികളുടെ നിലപാടുകളെ വിമർശിക്കുകയോ ചെയ്യാറില്ല. സാർവത്രിക പ്രാധാന്യമുള്ള ആശയാവിഷ്കാരങ്ങൾ നടത്തി ജനതയെ പ്രബുദ്ധരാക്കാനാണ് അവർ ശ്രമിക്കുക.
മാർപാപ്പയെ സ്വാഗതം ചെയ്തുകൊണ്ട് പ്രസിഡന്റ് ചെയ്ത പ്രസംഗത്തിനു മറുപടിയായി മാർപാപ്പ പറഞ്ഞു: “തുർക്കി ആ പ്രദേശത്ത് സ്ഥിരതയുടെയും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയും സ്രോതസായും നീതിനിഷ്ഠവും സ്ഥായിയുമായ സമാധാനത്തിന്റെ മാധ്യമമായും പ്രവർത്തിക്കാൻ കഴിയുന്ന രാജ്യമാണ്. ക്രിസ്തുമതത്തിന്റെ ഉത്ഭവത്തോട് അവഗാഢമായി ബന്ധപ്പെട്ടിരിക്കുന്ന രാജ്യമാണ് തുർക്കി. വ്യത്യാസങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു നാടാണിത്. നമ്മുടെ പൊതുവായ ഭാവിയുടെ അടിസ്ഥാനങ്ങളായ സമാധാനം, മനുഷ്യമഹത്വം, സാഹോദര്യം മുതലായ മൂല്യങ്ങളെക്കുറിച്ച് ഈ പ്രദേശത്തെ ജനതകൾ ലോകത്തെ ഓർമിപ്പിക്കണം.” മാർപാപ്പയെ സ്വാഗതം ചെയ്തുകൊണ്ടു പറഞ്ഞ പ്രസംഗത്തിൽ ടർക്കീഷ് ജനതയുടെ സാംസ്കാരിക തുറവിയും മതാന്തര സൗഹൃദവും സമാധാനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനുമുള്ള പ്രതിബദ്ധതയും സൂചിപ്പിക്കുകയുണ്ടായി.
‘ശക്തിയാണ് ശരി’ എന്ന മനോഭാവം ശരിയല്ലെന്നു പറഞ്ഞ മാർപാപ്പ നിസംഗതയുടെ ആഗോളവത്കരണം നടക്കുന്ന ഈ കാലത്ത് സംഭാഷണത്തിന്റെ ഒരു സംസ്കാരം വളർന്നുവരേണ്ടതുണ്ട് എന്നു പറഞ്ഞു. നീതിയും കാരുണ്യവുമാണ് നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തെ നയിക്കേണ്ടത്. ഇന്ന് നിലവിലുള്ള അസമത്വങ്ങളെ വർധിപ്പിക്കാൻ കൃത്രിമബുദ്ധി ഇടയാക്കിയേക്കാം എന്ന ഭയം അദ്ദേഹം പങ്കുവച്ചു. മനുഷ്യമഹാകുടുംബത്തിന്റെ ഐക്യത്തിന് ഇതുവരെ വന്നിട്ടുള്ള തകരാറുകൾ പരിഹരിക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തുർക്കിയുടെ സജീവത്വം നിലനിൽക്കുന്നത് ബഹുസ്വരതയിലാണെന്നു പറഞ്ഞ മാർപാപ്പ ഐകരൂപ്യം ഒരു ന്യൂനീകരണമാണെന്നും, തീവ്ര നിലപാടുകളുടെ ഫലമായി സമൂഹങ്ങൾ വിഭജിതമാവുകയും ധ്രുവീകരിക്കപ്പെടുകയും ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടി.
എഡി 325ൽ ഒന്നാമത്തെ എക്യുമെനിക്കൽ സൂനഹദോസിന്റെ വേദിയായ ബസിലിക്കയുടെ ചരിത്രശേഷിപ്പുകൾക്കു സമീപം നടന്ന പ്രാർഥനാ ശുശ്രൂഷയിൽ മറ്റ് 27 സഭാ തലവന്മാരോടൊപ്പം ലെയോ മാർപാപ്പ പങ്കെടുത്തു. ക്രൈസ്തവരുടെ ഐക്യം പരമപ്രധാനമാണെന്നു പ്രസ്താവിച്ച അദ്ദേഹം ആദ്യ സൂനഹദോസിന്റെ ചർച്ചാവിഷയമായിരുന്ന “ഈശോമിശിഹാ ആര്” എന്ന ചോദ്യത്തിന് ഉത്തരമേകാൻ ശ്രമിച്ചു. ഈശോമിശിഹായെ ഒരു അതിമാനുഷനോ പ്രതിഭാശാലിയായ നേതാവോ പ്രവാചകനോ ആയി മാത്രം കാണുന്നത് തെറ്റായ കാര്യമാണെന്ന് പ്രസ്താവിച്ചു. ഇത് പുതിയ ആര്യനിസമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ഈശോ വെറും മനുഷ്യൻ മാത്രമായിരുന്നെങ്കിൽ അവിടത്തെ അമർത്യതയിലും നിത്യജീവനിലും മനുഷ്യർക്ക് പങ്കുപറ്റാനാവില്ല. സർവസമ്മതമായി അംഗീകരിച്ച വിശ്വാസപ്രമാണം സമ്പൂർണമായ ഐക്യത്തിലേക്ക് നടന്നടുക്കുന്ന ക്രൈസ്തവർക്ക് പരമപ്രധാനമാണ്. ഈ വിശ്വാസപ്രമാണം ചൊല്ലുമ്പോൾതന്നെ ക്രൈസ്തവർക്കിടയിൽ അദൃശ്യമായ ഒരു ഐക്യം നിലനിൽക്കുന്നുവെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
ഫോക്സ്വാഗൻ അരീനയിൽ നടന്ന വിശുദ്ധ കുർബാനയിലും ക്രൈസ്തവരുടെ ഐക്യമാണ് ലെയോ മാർപാപ്പ ഊന്നിപ്പറഞ്ഞത്. ഐക്യം നിലനിൽക്കണമെങ്കിൽ കരുതലും ശ്രദ്ധയും പരിചരണവും ആവശ്യമാണ്. തുർക്കിയിൽ നിലവിലുള്ള നാല് സഭാ പാരമ്പര്യങ്ങളെയും - ലത്തീൻ, അർമേനിയൻ, കൽദായ, സുറിയാനി - പരാമർശിച്ച അദ്ദേഹം എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന സാർവത്രികതയെക്കുറിച്ച് സംസാരിച്ചു. ഈ നാലു സഭകളിൽനിന്നുമുള്ള 200 പേർ ചേർന്നതായിരുന്നു ഗായകസംഘം. ടർക്കിഷ്, അറമായ, സുറിയാനി, അർമേനിയൻ, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു പ്രാർഥനകൾ. വിശ്വാസികൾ സമാധാന സ്ഥാപകരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 2033ൽ എല്ലാ വിഭാഗത്തിലും പെട്ട ക്രൈസ്തവ നേതാക്കളോട് ചേർന്ന് ഈശോമിശിഹായുടെ കുരിശുമരണത്തിന്റെ 2000-ാമതു വാർഷികം ജറൂസലെമിൽ ആചരിക്കാനുള്ള ആഗ്രഹവും അദ്ദേഹം പങ്കുവച്ചു. സിറിയൻ ഓർത്തഡോക്സ് സഭയുടെ മാർ എഫ്രേം പള്ളിയിലും ബൈസന്റൈൻ സഭയുടെ സെന്റ് ജോർജ് പത്രിയാർക്കൽ പള്ളിയിലും പ്രാർഥിച്ച അദ്ദേഹം ഇസ്താംബൂളിലെ പ്രശസ്തമായ ബ്ലൂ മോസ്കും സന്ദർശിച്ചു.
മാർപാപ്പ ലബനനിൽ
തുർക്കി സന്ദർശനത്തിനുശേഷം ലബനനിലേക്കു പോയ മാർപാപ്പയ്ക്ക് രാജോചിത സ്വീകരണമാണു ലഭിച്ചത്. നവംബർ 30ന് വൈകുന്നേരം ബെയ്റൂട്ടിൽ എത്തിയ മാർപാപ്പയ്ക്ക് തിരക്കേറിയ പരിപാടികളാണുണ്ടായിരുന്നത്. രാജ്യം മുഴുവനും ആഹ്ലാദപൂർവം അദ്ദേഹത്തെ എതിരേറ്റു. വിമാനം നിലംതൊട്ട നിമിഷം മുതൽ 15 മിനിറ്റ് രാജ്യത്തെ എല്ലാ പള്ളികളിലും മണികൾ മുഴങ്ങി. തിങ്കളും ചൊവ്വയും രാജ്യത്ത് പൊതു അവധിയായിരുന്നു. മാർപാപ്പയെ കാണാൻ നിരത്തുവക്കുകളിൽ വൻ ജനസഞ്ചയം കാത്തുനിന്നിരുന്നു. അദ്ദേഹം പങ്കെടുത്ത ഓരോ പരിപാടിയിലും വൻവിശ്വാസീസമൂഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഡിസംബർ ഒന്നിന് രാവിലെ ബെയ്റൂട്ട് തുറമുഖത്തിന്റെ ചക്രവാളത്തിൽ വിരിഞ്ഞ ഹൃദയഹാരിയായ മഴവില്ല് ജനങ്ങളുടെ ആഹ്ലാദത്തിന്റെയും ശുഭപ്രതീക്ഷയുടെയും പ്രതീകമായി.
പശ്ചിമേഷ്യയിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിന്റെ ദുഷ്ഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കേണ്ടിവന്ന രാജ്യമാണ് ലബനൻ. രാഷ്ട്രീയമായ അസ്ഥിരത, സാമ്പത്തിക തകർച്ച, അഭയാർഥിപ്രവാഹം, തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യവും അട്ടിമറികളും, ബെയ്റൂട്ട് തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങൾ - ഇവയുടെയെല്ലാം ഫലമായി നിരാശയിലേക്ക് കൂപ്പുകുത്തിയ ജനത. ഞങ്ങളെ ലോകത്തിൽ ആരെങ്കിലും പരിഗണിക്കുന്നുണ്ട് എന്നാണ് മാർപാപ്പയുടെ സന്ദർശനത്തെക്കുറിച്ച് ലബനൻകാർ പറഞ്ഞത്. വാസ്തവത്തിൽ ലോകത്തിന്റെ അഗണ്യമായ കോണുകളിൽ കഴിയുന്ന മനുഷ്യരുടെ നിസഹായാവസ്ഥ ഇതിലും നന്നായി എങ്ങനെ അവതരിപ്പിക്കും.
മാർപാപ്പയുടെ പ്രസംഗങ്ങളിൽ അദ്ദേഹം എടുത്തുപറഞ്ഞ ആശയം പ്രത്യാശയായിരുന്നു. പ്രത്യാശയുടെ ദേശമായി ദേവദാരുക്കളുടെ നാടായ ലബനനെ അദ്ദേഹം വിശേഷിപ്പിച്ചു. യുവജന സമ്മേളനത്തിന്റെ പേരുതന്നെ ‘പ്രത്യാശയുടെ ജീവരസം’ എന്നായിരുന്നു. ഒന്നരലക്ഷം പേർ പങ്കെടുത്ത വിശുദ്ധ കുർബാനയിലും ഭാവിയെ പ്രത്യാശാപൂർവം കരുപ്പിടിപ്പിക്കാൻ അദ്ദേഹം ലബനീസ് ജനതയെ പ്രചോദിപ്പിച്ചു. ജീവിതത്തിലെ ചെറുവെട്ടങ്ങളെ പ്രത്യാശയുടെ ചെറുശിഖരങ്ങളായി പരിഗണിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ചരിത്രത്തിലെ ഈ കാലഘട്ടത്തിന്റെ ഊഷരമായ ഉദ്യാനങ്ങളിൽ ഉയർന്നുവരുന്ന ചെറുപൊടിപ്പുകൾ ആണവ. കുടുംബങ്ങളിൽ വേരുകളാഴ്ത്തി വളരുന്നതും പള്ളിക്കൂടങ്ങളിലും ഇടവകകളിലും സന്യാസസമൂഹങ്ങളിലും സംഘടനകളിലും പരിപോഷിപ്പിക്കപ്പെടുന്നതുമായ വിശ്വാസം ലളിതവും ആധികാരികവുമാണ്. അത് മനുഷ്യന്റെ ആവശ്യങ്ങളോടും ആഗ്രഹങ്ങളോടും ഭാവാത്മകമായി പ്രതികരിക്കണം - മാർപാപ്പ പറഞ്ഞു. ലബനീസ് ജനതയുടെ വിശ്വാസസ്ഥൈര്യവും പരിശുദ്ധ കന്യകമറിയത്തോടുള്ള ഭക്തിയും തന്നെ ഹഠാദാകർഷിച്ചതായി മാർപാപ്പ പിന്നീട് പറയുകയുണ്ടായി.
ഒരേസമയം അജപാലകനും രാഷ്ട്രതന്ത്രജ്ഞനും ആയിട്ടാണ് ലെയോ മാർപാപ്പ തുർക്കിയും ലബനനും സന്ദർശിച്ചത്. ഈ രാജ്യങ്ങൾക്ക് പശ്ചിമേഷ്യയിലുള്ള ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രാധാന്യം ഗ്രഹിച്ചിട്ടുള്ള ഇരുത്തംവന്ന ഒരു ലോകനേതാവിനെയാണ് അദ്ദേഹത്തിൽ കണ്ടത്. ഇരു രാജ്യങ്ങളിലെയും, പ്രത്യേകിച്ച് ലബനനിലെ ജനങ്ങൾ സമാധാനത്തിനായി കാത്തിരിക്കുന്നു എന്ന് അദ്ദേഹം മനസിലാക്കി. ചെറുതാകലിന്റെ യുക്തിയെക്കുറിച്ച് തുർക്കിയിൽ ലെയോ മാർപാപ്പ പ്രസംഗിച്ചത് ശ്രദ്ധേയമായി.100 വർഷങ്ങൾക്കു മുമ്പുപോലും ദശലക്ഷക്കണക്കിന് ക്രൈസ്തവർ ഉണ്ടായിരുന്ന തുർക്കിയിൽ ഇന്ന് ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് അവരുടെ സംഖ്യ. വിഭവശേഷി, ഘടനാമികവ്, സാമ്പത്തികശക്തി, സാമൂഹ്യസ്വാധീനം മുതലായവകൊണ്ടല്ല ഒരു സമൂഹത്തിന്റെ മൂല്യം അളക്കേണ്ടതെന്നും, സമൂഹത്തിന്റെ ഉപ്പും പുളിമാവും ആയി വർത്തിക്കുന്നതാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വംശഹത്യയെയും വിവേചനങ്ങളെയും അതിജീവിച്ച് ഇന്നും പൊരുതി മുന്നേറിക്കൊണ്ടിരിക്കുന്ന തുർക്കിയിലെ ചെറിയ സഭയെ മാർപാപ്പ അഭിനന്ദിച്ചു. മതപരവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതകൾ മാറ്റിവച്ച് സമാധാനത്തിനായി പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം ബധിരകർണങ്ങളിലല്ല പതിച്ചത് എന്നു നാം പ്രത്യാശിക്കുക.