തൃശൂർ: ഓഫീസിലെ സാന്പത്തികതിരിമറിയെത്തുടർന്ന് വാട്ടർ അഥോറിറ്റിയിൽ പ്യൂണായി ജോലിചെയ്തിരുന്നയാളെ 1990 ഡിസംബർ മുതൽ കാണാതായ സംഭവത്തിൽ ജീവനക്കാരന്റെ ഭാര്യക്കു കുടുംബ പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീതയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണു നടപടി.
സർക്കാർ തീരുമാനം വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കമ്മീഷനെ അറിയിച്ചു. ജീവനക്കാരൻ അപഹരിച്ച 46,359 രൂപ സർക്കാർ എഴുതിത്തള്ളിയതായി റിപ്പോർട്ടിൽ പറഞ്ഞു.
സ്വഭാവദൂഷ്യത്തിനു സർവീസിൽനിന്നു പുറത്തായതിനാൽ ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ലെന്നായിരുന്നു വാട്ടർ അഥോറിറ്റിയുടെ നിലപാട്.