ന്യൂഡൽഹി: രാജ്യത്തെ വായുമലിനീകരണം അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്കും വിനയായി. ഗോട്ട് ഇന്ത്യ ടൂർ 2025ന്റെ മൂന്നാം ദിനത്തിൽ മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കാനൊരുങ്ങിയ മെസിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് വായുമലിനീകരണം മൂലമുള്ള കനത്ത പുകമഞ്ഞിൽ കുടുങ്ങുകയായിരുന്നു.
ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ പരിപാടികളിൽ ഉച്ചയോടെ എത്തേണ്ടിയിരുന്ന മെസിക്ക് ഒന്നര മണിക്കൂറിലധികമാണ് താമസം നേരിടേണ്ടി വന്നത്. മെസിയെ കാണാനായി ഉച്ചക്ക് പന്ത്രണ്ടോടെ സ്റ്റേഡിയത്തിനകത്തു കയറിയ ആരാധകരും ഫുട്ബോൾ ഇതിഹാസത്തെ നേരിൽ കാണാനായുള്ള കാത്തിരിപ്പിലാണ്.
ഉച്ചയ്ക്ക് രണ്ടരയോടെ ഡൽഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെത്തുമെന്ന് കരുതിയിരുന്ന മെസി വൈകുന്നേരം നാലിനെ എത്തൂവെന്ന് അധികൃതർ പറഞ്ഞു.
കനത്ത മൂടൽമഞ്ഞും മോശം ദൃശ്യപരതയും ഡൽഹി വിമാനത്താവളത്തിലെയടക്കം നിരവധി വിമാനസർവീസുകളെ ബാധിച്ചിട്ടുണ്ട്. അവസാനം പുറത്തുവരുന്ന കണക്കനുസരിച്ച് 60ലധികം ഫ്ലൈറ്റുകൾ റദ്ദാക്കപ്പെടുകയും 250ലധികം വിമാനസർവീസുകൾക്ക് കാലതാമസം നേരിടുകയും ചെയ്തു
കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഡൽഹി സ്റ്റേഡിയത്തിനകത്തും പുറത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ പ്രദര്‍ശന മത്സരത്തിലും മെസി കളിക്കുന്നുണ്ട്.