ബംഗളൂരു: വമ്പന്‍ തൊഴിലവസരങ്ങളുമായി ജര്‍മനിയില്‍നിന്നുള്ള ജർമൻ ടെക് കന്പനി ബംഗളൂരുവിൽ ഓഫീസ് തുറന്നു. ജര്‍മ്മനിയില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രമുഖ ഓട്ടോമേഷന്‍ സാങ്കേതികവിദ്യാസ്ഥാപനമായ ഫെസ്റ്റോയാണ് ബംഗളൂരു ഇലക്ട്രോണിക്സ് സിറ്റിക്കു സമീപം തങ്ങളുടെ പുതിയ ഗ്ലോബല്‍ കപ്പാസിറ്റി സെന്റർ ആരംഭിച്ചത്.
കമ്പനിയുടെ ആഗോളതലത്തിലുള്ള ആദ്യത്തെ ജിസിസിയാണിത്. നാലു വര്‍ഷത്തിനുള്ളില്‍ ഏകദേശം 800ലേറെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. ആദ്യത്തെ ജിസിസിക്കായി കമ്പനി ബംഗളൂരുതന്നെ തെരഞ്ഞെടുത്തത് നഗരത്തിന്റെ സാങ്കേതികമികവിനുള്ള അംഗീകാരമാണ്.
71,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഓഫീസ് സ്പേസ് ഒരുക്കിയിരിക്കുന്നത്. ഇതിനകംതന്നെ 250ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ എന്‍ജിനിയറിംഗ് പ്രതിഭകളെ പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങള്‍ നല്‍കുന്നതിലൂടെ ഓട്ടോമേഷന്‍ പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫെസ്റ്റോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രവി ശാസ്ത്രി വ്യക്തമാക്കി.
35ഓളം വ്യത്യസ്ത വ്യവസായമേഖലകളില്‍ വൈദഗ്ധ്യമുള്ള ടെക് കമ്പനിയാണിത്. കഴിഞ്ഞ വർഷം 350 കോടി യൂറോയിലധികം വരുമാനം രേഖപ്പെടുത്തിയിരുന്നു. ഇന്‍ഡസ്ട്രി 4.0, ഓട്ടോമേഷന്‍, സ്മാര്‍ട്ട് മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനാണ് ഈ കേന്ദ്രത്തിലൂടെ കന്പനി ലക്ഷ്യമിടുന്നത്.
ലോകമെമ്പാടുമുള്ള കമ്പനിയുടെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഡിജിറ്റല്‍ സൊല്യൂഷനുകള്‍ക്കും പിന്തുണ നല്കുന്ന തന്ത്രപ്രധാന കേന്ദ്രമായി ബംഗളൂരുവിലെ സ്ഥാപനം പ്രവര്‍ത്തിക്കും. അഡ്വാന്‍സ്ഡ് എന്‍ജിനിയറിംഗ്, ഡിജിറ്റല്‍ സൊല്യൂഷനുകള്‍, സോഫ്റ്റ്വേർ വികസനം, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ മേഖലകള്‍ക്കാണ് ഇവിടെ മുന്‍ഗണന നല്‍കുന്നത്. തൊഴിലവസരങ്ങളും ഈ വിഭാഗത്തിലായിരിക്കും.
അലോക് മഹേശ്വരിയാണ് ബംഗളൂരു ജിസിസിയുടെ മേധാവി. 1963 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുള്ള കമ്പനിയാണു ഫെസ്റ്റോ. 1986 മുതലാണ് രാജ്യത്തു കമ്പനിക്ക് സ്ഥിരമായ വളര്‍ച്ച നേടാന്‍ കഴിഞ്ഞത്. നിലവില്‍ രാജ്യത്തുടനീളം 1,000ലധികം ജീവനക്കാരാണ് കമ്പനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്.