വത്തിക്കാൻ സിറ്റി: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണത്തിലൂടെ അനേകായിരങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരം.
20-ാം നൂറ്റാണ്ടിൽ സഭയിലും ലോകത്തും സുവിശേഷവത്കരണത്തിന്റെ ഏറ്റവും വലിയ ശബ്ദങ്ങളിൽ ഒരാളായിരുന്നു ആർച്ച്ബിഷപ് ഫുൾട്ടൺ ഷീൻ.
1950-60 കളില്‍ അമേരിക്കയിലെ സംപ്രേഷണം ചെയ്ത “ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്” എന്ന ഏറ്റവും ജനപ്രീതിയാര്‍ജിച്ച ടെലിവിഷന്‍ വചന പ്രഘോഷണ പരിപാടിയുടെ പേരിലാണ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ അനേകായിരങ്ങള്‍ക്ക് പരിചിതനാകുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഈ പരിപാടി കണ്ടിട്ടുള്ളത്. മരണശേഷവും അദ്ദേഹത്തിന്റെ വചന പ്രഘോഷണ ഭാഗങ്ങള്‍ പുനഃസംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
1895ല്‍ അമേരിക്കയിലെ ഇല്ലിനോയിസില്‍ ജനിച്ച ഷീന്‍ തന്റെ 24-ാം വയസില്‍ പൗരോഹിത്യം സ്വീകരിച്ചു. 1951ല്‍ ന്യൂയോര്‍ക്കിലെ സഹായമെത്രാനായി നിയമിതനായി. 1966ല്‍ റോച്ചെസ്റ്റര്‍ രൂപതയുടെ മെത്രാനായി. മൂന്നു വര്‍ഷത്തിനുശേഷം ആര്‍ച്ച്ബിഷപ്പായി.
1979ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വച്ചാണ് അദ്ദേഹം ദിവംഗതനായത്. വിശുദ്ധമായ ജീവിതം കൊണ്ടും സുവിശേഷ തീക്ഷ്ണതകൊണ്ടും അനേകായിരങ്ങളെ പ്രകാശത്തിലേക്കു നയിച്ച ഫുള്‍ട്ടന്‍ ജെ. ഷീന്റെ നാമകരണ നടപടികള്‍ക്ക് 2002ലാണ് തുടക്കമായത്.