ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ സെമിയിൽ കടന്ന് പഞ്ചാബ്. ഇന്ന് നടന്ന മത്സരത്തിൽ മധ്യപ്രദേശിനെ 183 റൺസിന് തകർത്താണ് പഞ്ചാബ് സെമിയിലെത്തിയത്.
പഞ്ചാബ് ഉയർത്തിയ 346 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ് 31.2 ഓവറിൽ 162 റൺസിൽ ഓൾഓട്ടായി. 38 റൺസുമായി രജത്ത് പാട്ടീദാറും 31 റൺസുമായി ത്രിപുരേഷ് സിംഗും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. ശുഭം ശർമ 24 റൺസെടുത്തു.
പഞ്ചാബിന് വേണ്ടി സൻവീർ സിംഗ് മൂന്ന് വിക്കറ്റെടുത്തു. ക്രിഷ് ഭഗത്തും രമൺദീപ് സിംഗും ഗുർണൂർ ബ്രാറും രണ്ട് വിക്കറ്റ് വീതവും മായങ്ക് മർകൻഡെ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 345 റൺസെടുത്തത്. പ്രഭ്സിമ്രാൻ സിംഗ്,അൻമോൽപ്രീത് സിംഗ്, ഹർനൂർ സിംഗ്, നെഹാൽ വദേര എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് കൂറ്റർ സ്കോർ പടുത്തുയർത്തിയത്.
88 റൺസെടുത്ത പ്രഭ്സിമ്രാനാണ് പഞ്ചാബിന്റെ ടോപ്സ്കോറർ. അൻമോൽപ്രീത് സിംഗ് 70 റൺസെടുത്തു. നെഹാൽ വദേര 56 റൺസും ഹർനൂർ സിംഗ് 51 റൺസും സ്കോർ ചെയ്തു.
മധ്യപ്രദേശിന് വേണ്ടി ത്രിപുരേഷ് സിംഗും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് സെനും ആര്യൻ പാണ്ഡെയും ഓരോ വിക്കറ്റ് വീതമെടുത്തു. പ്രഭ്സിമ്രാൻ സിംഗാണ് മത്സരത്തിലെ താരം.