പ്രാഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗ് അതിരൂപത ആർച്ച്ബിഷപ് കർദിനാൾ ഡൊമിനിക് ദുക (82) അന്തരിച്ചു. ചെക്കോസ്ലൊവാക്യയിലെ കമ്യൂണിസ്റ്റ് ഭരണത്തിനെതിരേ പ്രതികരിച്ചതിന് 15 മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ജയിലിലായിരിക്കെ ജനാധിപത്യ ചെക്കോസ്ലൊവാക്യയുടെ ഭാവി പ്രസിഡന്റ് വാക്ലാവ് ഹാവലുമായി സുഹൃദ്ബന്ധത്തിലായി. കമ്യൂണിസം തകരുകയും 1989ൽ വാക്ലാവ് ഹാവൽ പ്രസിഡന്റാകുകയും ചെയ്തപ്പോൾ സഭയുടെ സ്വത്തുവകകൾ സംബന്ധിച്ച് സർക്കാരുമായി ധാരണയിലാകുകയും കമ്യൂണിസ്റ്റ് ഭരണകൂടം പിടിച്ചെടുത്ത സഭയുടെ സ്വത്തുവകകൾ വിട്ടുകിട്ടുകയും ചെയ്തു.
1998ൽ ബിഷപ്പായി ഉയർത്തപ്പെട്ട ഇദ്ദേഹം ചെക് ബിഷപ്സ് കോൺഫറൻസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2010 മുതൽ 2022 വരെ പ്രേഗ് ആർച്ച്ബിഷപ്പായിരുന്നു.2012ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ കർദിനാളായി ഉയർത്തി.
കുടുംബബന്ധത്തിനായി ശക്തമായി വാദിച്ചിരുന്ന അദ്ദേഹം ഇതുസംബന്ധിച്ച് ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തു.