ദൈവം ഹവ്വയോടു "നീ എന്താണ് ചെയ്തത്'? എന്ന ചോദ്യം ഉയർത്തുന്നത് അവൾ അനുതപിക്കും എന്ന വിവക്ഷയിലാണ്. പക്ഷേ, അവൾക്കതു മനസിലായില്ല. അനുതപിക്കാൻ നമുക്ക് എങ്ങനെയൊക്കെ അവസരം കിട്ടുമെന്ന് അറിയില്ല. ഹെബ്രായ ലേഖനം ഇങ്ങനെ പറയുന്നു: പിന്നീട് അവകാശം പ്രാപിക്കാൻ ആഗ്രഹിച്ചപ്പോൾ അവൻ തിരസ്കരിക്കപ്പെട്ടു. കണ്ണീരോടെ അവൻ അത് ആഗ്രഹിച്ചെങ്കിലും അനുതപിക്കാൻ അവന് അവസരം ലഭിച്ചില്ല (ഹെബ്രായർ 12:17-18). പക്ഷേ, ചിലർക്ക് അതു മനസിലാവില്ല.
» ദാവീദിന്റെ വഴി
നമ്മൾ വീട്ടിൽ എന്തെങ്കിലും തെറ്റ് ചെയ്തു എന്നു കരുതുക. അപ്പോൾ അപ്പൻ ചോദിക്കും, അമ്മ ചോദിക്കും അല്ലെങ്കിൽ ഭാര്യ ചോദിക്കും നിങ്ങൾ എന്താണ് ചെയ്തത്? ദൈവത്തിന്റെ സ്ഥാനത്തുനിന്നാണ് ആ ചോദ്യം. നമുക്ക് അനുതപിക്കാനുള്ള അവസരമാണ് അതിലൂടെ ദൈവം നൽകുന്നത്. എന്നാൽ, അനുതപിക്കുന്നതിനു പകരം തെറ്റുകളെ ന്യായീകരിച്ച് നമ്മൾ അവരെ പ്രതിരോധിക്കും. കായേൻ ചെയ്തതും അതുതന്നെ. ദാവീദ് പടനായകനായ ഉറിയയെ ചതിച്ചുകൊന്ന് അയാളുടെ ഭാര്യയെ സ്വന്തമാക്കി.
ഹവ്വയോടും കായേനോടും ചോദിച്ചതുപോലെതന്നെയാണ് ദാവീദിനോടും ചോദ്യം, അതു നാഥാൻ പ്രവാചകൻ വഴി. എന്തുകൊണ്ട് നീ എന്റെ വചനം അനുസരിക്കാതെ ഈ തിന്മ ചെയ്തു (2 സാമു12:9). എന്നാൽ, കായേന്റെ ഉത്തരമല്ല ദാവീദ് പറയുന്നത്. "അതാണ് ദാവീദ്''. ദൈവത്തിന്റെ ആ ചോദ്യം തനിക്ക് അനുതപിക്കാൻ ഉള്ള അവസരമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. അനുതപിക്കാൻ ദൈവം നൽകിയ അവസരമാണ് ആ ചോദ്യമെന്നു ദാവീദിനു ബോധ്യമായി. അതാണ് ഹവ്വയും ദാവീദും തമ്മിലുള്ള ഒരു വ്യത്യാസം.
» അനുതാപത്തിന്റെ സമ്മാനം
ദാവീദ് തെറ്റ് ചെയ്തെങ്കിലും പരിശുദ്ധാത്മാവ് അവനെ കൈവിട്ടുകളയുന്നില്ല. കാരണം നമുക്കു ബൈബിളിൽ എണ്ണായിരത്തി എണ്ണൂറ്റി അന്പത്തിയഞ്ചോളം വാഗ്ദാനങ്ങൾ തന്നിട്ടുള്ളതിൽ ഒരു വാഗ്ദാനം ഒരു കാരണവശാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല എന്നുള്ളതാണ്. പകരം ദൈവം ഇങ്ങനെ അവനോടു ചോദിച്ചു: എന്താണ് നീ എന്നെ അനുസരിക്കാത്തത്. ലോകത്ത് എല്ലാവരും എന്നെ നിരാകരിച്ചാലും നീ എന്നെ നിരാകരിക്കില്ല എന്നാണ് ഞാൻ കരുതിയതെന്നൊരു വ്യംഗ്യം, നിനക്കെന്തുപറ്റി എന്നു ചോദിക്കുംപോലെ. ദാവീദ് യാതൊരു ഉരുണ്ടുകളിക്കും പോയില്ല. സത്യസന്ധമായി പറഞ്ഞു: ഞാൻ കർത്താവിനെതിരായി പാപം ചെയ്തുപോയി. അപ്പോൾ നാഥാൻ പറഞ്ഞു: "കർത്താവ് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.'' അതാണ് ദാവീദിന്റെ അനുതാപത്തിനു കിട്ടിയ സമ്മാനം.
ഇത്തരം മറുപടി കർത്താവിനു കായേനോടും ഹവ്വായോടും പറയാമായിരുന്നു. പക്ഷേ, അവർ അനുതാപമില്ലാതെ സ്വയം നീതീകരിച്ചു. അനുതാപം എന്നു പറയുന്പോൾ അതിന്റെ ആദ്യത്തെ ഭാഗം ചെയ്ത കുറ്റം അംഗീകരിക്കലാണ്. അനുതാപത്തിന്റെ രണ്ടാം ഘട്ടം അംഗീകരിച്ച പാപം ഏറ്റുപറയുകയാണ്. മൂന്നാം ഭാഗം ഏറ്റുപറഞ്ഞ തിന്മ പിന്നീട് ആവർത്തിക്കാതിരിക്കലാണ്. പകരം സത്പ്രവൃത്തികൾ പ്രായശ്ചിത്തമായും നിറവേറ്റിയാൽ ഈ നോന്പുകാലം നമ്മിൽ ആത്മീയ വസന്തമായി വിടരും.