കോഴിക്കോട്: ഹൃദയാഘാതം മൂലം ജര്‍മനിയില്‍ അന്തരിച്ച കോഴിക്കോട് മരഞ്ചാട്ടി സ്വദേശി രാഗേഷ് ഇളങ്ങമ്പലത്തിന്റെ സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് സ്വദേശത്ത് നടന്നു.
ഇളങ്ങമ്പലത്ത് ശിവദാസന്റയും രാജമ്മയുടെയും മകനാണ്. ഭാര്യ: പെരുന്തല്‍മണ്ണ തെക്കേപ്പറമ്പില്‍ രഞ്ജിനി. മകള്‍ ഹൃതിക രാഗേഷ്. സഹോദരങ്ങൾ: രഞ്ജിത്ത്, രജനി.
മൃതദേഹം ജര്‍മന്‍ പോലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യൂണിക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തില്‍ വെള്ളിയാഴ്ച രാത്രി 8.30ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡ്യൂഡല്‍ഹി വഴി ഞായറാഴ്ച രാവിലെ 9.15ന് കൊച്ചിയില്‍ എത്തിച്ചു.
തുടര്‍ന്ന് മൃതദേഹം രാഗേഷിന്റെ കുടുംബം ഏറ്റുവാങ്ങി നോര്‍ക്കയുടെ ആംബുലന്‍സ് സഹായത്തോടെ സ്വദേശമായ കോഴിക്കോട്ട് കൊണ്ടുവന്ന് അന്തിമോപചാര അര്‍പ്പണത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്, സുരേഷ് ഗോപി, എംപിമാരായ എം.കെ. രാഘവന്, പ്രിയങ്ക ഗാന്ധി, ജോര്‍ജ് കുഞ്ഞുമോന് (ഹംഗറി) എന്നിവർക്ക് പുറമെ ജര്‍മനിയില്‍ നിന്നുള്ള ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലിന്റെ നിരന്തരമായ ഇടപെടലുകളാണ് രാഗേഷിന്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ സഹായകമായത്.
ഹംഗറിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ജോലി സംബന്ധമായി ജര്‍മനിയിലെത്തിയ രാഗേഷ് ഇളങ്ങമ്പലത്ത് എന്ന 41 വയസുകാരനെ ബാഡന്‍വ്യുര്‍ട്ടെംബര്‍ഗ് സംസ്ഥാനത്തിലെ എങ്ങനില് ട്രക്കിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെുത്തുകയായിരുന്നു.
ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതിരുന്നതിനെ തുടര്‍ന്ന് ജര്‍മന്‍ പോലീസിന്റെ അന്വേഷണത്തില്‍ ട്രക്കിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള പോസ്റ്റ്മോര്‍ട്ടത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസും പബ്ലിക് പ്രൊസിക്യൂട്ടറും സ്ഥിരീകരിച്ചു.
ഡിസംബര്‍ ഒന്നിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദീര്‍ഘകാലം കോഴിക്കോട് മുക്കം റൂട്ടിലെ ബസ് ഡ്രൈവർ ആയിരുന്ന രാഗേഷ് കഴിഞ്ഞ നാലു വര്‍ഷമായി ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ട്രക്ക് കമ്പനിയില്‍ ഡ്രൈവറായിരുന്നു.