വത്തിക്കാൻ സിറ്റി: യുദ്ധക്കെടുതിയും ശീതകാലദുരിതവും പേറുന്ന യുക്രെയ്ൻ ജനതയ്ക്ക് സഹായമെത്തിച്ചു ലെയോ പതിനാലാമൻ മാർപാപ്പ. മാർപാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം മുഖേന 80 വൈദ്യുതി ജനറേറ്ററുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ രാജ്യത്തേക്ക് എത്തിച്ചു.
റോമിലെ യുക്രേനിയൻ പള്ളിയായ ഹാഗിയ സോഫിയ ബസിലിക്കയിൽനിന്ന് മൂന്നു കൂറ്റൻ ട്രക്കുകളിലാണ് സാധനങ്ങൾ അയച്ചത്. ഇവ തലസ്ഥാനമായ കീവ്, ഫാസ്റ്റിവ് നഗരങ്ങളിൽ എത്തിച്ചു. ഇവിടെനിന്നു ഇടവകകൾ മുഖേനയാണ് ദുരിതബാധിതർക്കു വിതരണം ചെയ്യുക.
ആന്റിബയോട്ടിക്കുകൾ, ആന്റി-ഇൻഫ്ലമേറ്ററികൾ, ആന്റിഹൈപ്പർടെൻസീവ് മരുന്നുകൾ, വിവിധ സാധനങ്ങൾ എന്നിവ നിറച്ച മറ്റൊരു ട്രക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽ യുക്രെയ്നിലേക്ക് അയയ്ക്കുമെന്ന് മാർപാപ്പയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ കോൺറാഡ് ക്രാജേവ്സ്കി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയുടെ ബോംബാക്രമണത്തിൽ യുക്രെയ്നിലെ വിവിധ നഗരങ്ങളിൽ വൈദ്യുതിബന്ധം പാടെ നിലച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യത്തെ ജനങ്ങള്‍ കടുത്ത ശൈത്യത്തില്‍ വലിയ ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്റെ ഇടപെടൽ.
തലസ്ഥാനമായ കീവിലും മറ്റ് യുക്രേനിയൻ നഗരങ്ങളിലും തുടരുന്ന റഷ്യൻ ബോംബാക്രമണങ്ങൾ അവിടുത്തെ ഊർജ അടിസ്ഥാനസൗകര്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി തടസപ്പെട്ടതോടെ അതിശൈത്യം ജനജീവിതത്തെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കുട്ടികളും വൃദ്ധരുമാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം പലതവണ വത്തിക്കാനിൽനിന്ന് യുക്രെയ്നിലേക്ക് ദുരിതാശ്വാസസഹായം എത്തിച്ചിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഡിസംബർ 28നും മൂന്നു ട്രക്കുകളിലായി ഭക്ഷ്യവസ്തുക്കളും മരുന്നുകളും മാർപാപ്പ യുക്രെയ്നിലേക്ക് അയച്ചിരുന്നു.