വത്തിക്കാൻ സിറ്റി: അമേരിക്കയും റഷ്യയും തമ്മിലുള്ള അണ്വായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പയുടെ അഭ്യർഥന. ആയുധമത്സരം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ നിലവിലെ ലോകസാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും മാർപാപ്പ പറഞ്ഞു.
“ഓരോ രാജ്യവും വിന്യസിച്ചിരിക്കുന്ന തന്ത്രപരമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന, ആണവായുധ നിയന്ത്രണ ഉടമ്പടിയായ ന്യൂ സ്റ്റാർട്ട് പുതുക്കാൻ റഷ്യയിലെയും അമേരിക്കയിലെയും നേതാക്കൾ സന്നദ്ധമാകണം. ഭയത്തിനും അവിശ്വാസത്തിനും പകരം പൊതുനന്മയ്ക്കായിട്ടുള്ള ധാർമികത സ്ഥാപിക്കേണ്ടത് മുമ്പെന്നത്തേക്കാളും അത്യന്താപേക്ഷിതമാണ്”-മാർപാപ്പ പറഞ്ഞു.
യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന യുക്രെയ്നിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു. “ശീതകാലസമയത്തും അവിടുത്തെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കുനേരേ റഷ്യൻ ബോംബാക്രമണങ്ങൾ തുടരുകയാണ്. അതിശൈത്യമായതിനാൽ അതു നേരിടാൻ വൈദ്യുതിയില്ലാതെ അവിടുത്തെ ജനങ്ങൾ, പ്രത്യേകിച്ച് പ്രായമായവരും കുട്ടികളും വലയുകയാണ്. യുക്രെയ്ൻ ജനതയെ സഹായിക്കുന്ന പോളണ്ടിലെ കത്തോലിക്കാ രൂപതകൾക്കും മറ്റു രാജ്യങ്ങൾക്കും നന്ദിയുണ്ട് -”മാർപാപ്പ പറഞ്ഞു.
2010ൽ പ്രേഗിൽ യുഎസും റഷ്യയും ഒപ്പുവച്ച കരാറിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കരാർ പുതുക്കിയില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കും ആണവായുധങ്ങൾ സംഭരിക്കാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. ഇത് ആയുധമത്സരം വർധിപ്പിക്കുമെന്ന ആശങ്കയ്ക്കിടെയാണ് മാർപാപ്പയുടെ ആഹ്വാനം.
കരാർ നീട്ടാൻ കൂടിയാലോചന
വാഷിംഗ്ടൺ: ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ യുഎസുമായുള്ള റഷ്യയുടെ ആണവായുധ കരാറിന്റെ കാലാവധി അവസാനിച്ചതോടെ ഇരു രാജ്യങ്ങളും കൂടിയാലോചന തുടങ്ങിയതായി റിപ്പോർട്ട്.
കരാർ തുടരാൻ ഇരു രാജ്യങ്ങളും ആശയവിനിമയം ആരംഭിച്ചതായി യുഎസ് മാധ്യമമായ ഓക്സിയോസാണു റിപ്പോർട്ട് ചെയ്തത്. അബുദാബി കേന്ദ്രീകരിച്ച് കഴിഞ്ഞ 24 മണിക്കൂറായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ആറു മാസത്തേക്കെങ്കിലും കരാർ നീട്ടിയേക്കുമെന്നും റിപ്പോർട്ടിലുണ്ട്. 2010ൽ ചെക് റിപ്പബ്ലിക് തലസ്ഥാനമായ പ്രേഗിൽ ഒപ്പുവച്ച ന്യൂ സ്റ്റാർട്ട് (ന്യൂ സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി) കരാറാണ് ഇന്നലെ കാലഹരണപ്പെട്ടത്.
ഇരുകക്ഷികൾക്കും വിന്യസിക്കാവുന്ന തന്ത്രപ്രധാനമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന കരാറാണിത്. കരാർ നീട്ടിയില്ലെങ്കിൽ നിയന്ത്രണങ്ങളില്ലാതെ ഏത് ആണവായുധവും വിന്യസിക്കാൻ യുഎസിനും റഷ്യക്കും കഴിയും.
കരാർ അനൗപചാരികമായി ഒരു വർഷത്തേക്കുകൂടി നീട്ടാമെന്ന് സെപ്റ്റംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നിർദേശിച്ചിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയെ ഉൾപ്പെടുത്താതെ ന്യൂ സ്റ്റാർട്ട് കരാർ പുതുക്കാൻ താത്പര്യമില്ലെന്ന് ട്രംപ് ആദ്യമായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സൂചന നൽകിയിട്ടുണ്ട്.
2020 തെരഞ്ഞെടുപ്പിൽ ട്രംപിനെ തോൽപ്പിച്ച് പ്രസിഡന്റായ ജോ ബൈഡൻ കരാർ അഞ്ചു വർഷത്തേക്ക് നീട്ടാമെന്ന് സമ്മതിച്ചിരുന്നെങ്കിലും യുക്രെയ്ൻ യുദ്ധത്തോടെ യുഎസ്-റഷ്യ ബന്ധം വഷളാകുകയായിരുന്നു.
ചൈനയുടെ ആണവായുധശേഖരം അതിവേഗം വളരുകയാണെങ്കിലും നിലവിൽ റഷ്യയുടെയും യുഎസിന്റെയും പരിധിക്കു താഴെയാണ്. അതേസമയം, കരാറിന്റെ കാലാവധി അവസാനിച്ചാലും റഷ്യ ജാഗ്രതയോടെ മാത്രമേ പ്രതികരിക്കൂവെന്ന് കഴിഞ്ഞദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിംപിംഗുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പുടിൻ വ്യക്തമാക്കിയിട്ടുണ്ട്.