District News
നെടുമുടി: നെടുമുടി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ഥിയുടെ തോല്‍വിയില്‍ പ്രതിഷേധിച്ച് സിപിഐ പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു.
സിപിഐ നെടുമുടി ലോക്കല്‍ കമ്മിറ്റി അംഗവും എഐവൈഎഫ് കുട്ടനാട് മണ്ഡലം മുന്‍ സെക്രട്ടറിയുമായ പി.എ. അരുണ്‍കുമാര്‍ ഉള്‍പ്പടെയുള്ള പത്തു പേരാണ് സിപിഐ പഴയകരി ബ്രാഞ്ചില്‍നിന്നു രാജിവച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐക്ക് 15ാം വാര്‍ഡില്‍ കനത്ത തിരിച്ചടിയാണു നേരിട്ടത്.
തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ട പാര്‍ട്ടിതന്നെ കൂടെനിന്നു കാലുവാരിയെന്നും സിപിഐ മണ്ഡലം നേതാക്കള്‍ യാതൊരു വിധത്തിലും പാര്‍ട്ടിയെ സഹായിച്ചില്ലെന്നും രാജിവച്ചവര്‍ ആരോപിച്ചു.
International
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേശകരായ രണ്ടു വിദ്യാർഥി നേതാക്കൾ രാജിച്ചു.രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായാണ് രാജി.
എം. മഹ്ഫുജ് ആലം, ആസിഫ് മഹ്മൂദ് ഷോജിബ് ഭുയിയാൻ എന്നിവരാണ് രാജിസമർപ്പിച്ചത്. ഇന്നലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനാണ് രാജി നല്‍കിയത്.
ഉപദേശകപദവിയിലുള്ളവർക്കു മത്സരിക്കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തിരുന്നു.
മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന സർക്കാരിനെ താഴെയിറക്കിയ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്എഡി) എന്ന വിദ്യാർഥിസംഘടനയുടെ പ്രതിനിധികളാണ് ആലമും ഭുയിയാനും.
Kerala
തിരുവനന്തപുരം: ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി.
ദിലീപിനെതിരെയുള്ളത് അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.
അതിജീവിതയെ വിളിക്കാനോ അവരോടൊന്ന് സംസാരിക്കാനോ സംഘടന ശ്രമിച്ചില്ല. കമ്മിറ്റിയിലുള്ളവരോട് പോലും തീരുമാനിക്കാതെയാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപിന്റെ അംഗത്വത്തെ സംബന്ധിച്ചുള്ള തുടർനടപടികൾ ഡയറക്ടേഴ്സ് യൂണിയനോട് ആലോചിക്കാൻ ആവശ്യപ്പെടുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിധി വന്നതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
Kerala
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള ലൈംഗിക പീഡനക്കേസുകളും ശബരിമല സ്വര്‍ണക്കൊള്ളയും കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിരിക്കുന്ന കോലാഹലങ്ങള്‍ക്കിടെ വളരെ വ്യക്തമായി തന്റെ നിലപാട് വ്യക്തമാക്കുകയാണു വടകര എംഎല്‍എ കെ.കെ. രമ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദീപികയുമായി നിലപാട് പങ്കുവയ്ക്കുകയാണ് കെ.കെ. രമ.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലെ നിലപാട്?
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകതന്നെ വേണം. പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു രാഷ്ട്രീയ ധാര്‍മികത ഉണ്ടാകണം. രണ്ടു പരാതികളാണ് രാഹുലിനെതിരേ വന്നിരിക്കുന്നത്. ഗൗരവതരമായ ആരോപണങ്ങളാണു പരാതികളിലുള്ളത്. രാഹുല്‍ അക്കാര്യം നിഷേധിക്കാത്തിടത്തോളം കാലം അതു ശരിയാണെന്നാണു നമ്മള് വിചാരിക്കുന്നത്. അത്തരമൊരാളെ പാര്‍ട്ടിയില്‍ നിലനിറുത്തുന്നത് ശരിയല്ല. രാഹുല്‍ എംഎല്‍എ പദവിയില്‍ തുടരാന്‍ അര്‍ഹനല്ല.
ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് രാഹുല്‍ വിവാദമെന്നാണല്ലോ കോണ്‍ഗ്രസിന്റെ നിലപാട്?
എനിക്ക് അതില്‍ ഒന്നും പറയാന്‍ പറ്റില്ല ഇപ്പോള്‍. നമ്മുടെ മുന്നില്‍ ഒരുപാട് അനുഭവങ്ങളുണ്ട്. ഉമ്മന്‍ ചാണ്ടി സാറിനെ വ്യാജ പരാതി കൊടുപ്പിച്ചാണ് സിപിഎം വേട്ടയാടിയത്. അങ്ങനെ പലതരം കളികള്‍ കളിക്കുന്നതുകൊണ്ട് ഇക്കാര്യത്തില്‍ സംശയമുണ്ട്. പക്ഷേ, പരാതിക്കാരി കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ സാഹചര്യത്തില്‍ രാഹുലിനെതിരേ നടപടി ഉണ്ടാകണമെന്ന കാര്യത്തില്‍ മറിച്ചൊരു നിലപാടില്ല.
പക്ഷേ ഊരും പേരുമില്ലാത്തതടക്കമുള്ള പരാതികളും പുറത്തുവരുമ്പോള്‍ ആരാണ് ഇതിനു പിന്നിലെന്നു സംശയമുണ്ടാകും. ഈ വിഷയത്തില്‍ രാഷ്ട്രീയലാക്ക് ഉണ്ടെന്നു സംശയമുണ്ട്. ഏറ്റവും ഗുരുതരമായ ശബരിമല സ്വര്‍ണക്കൊള്ള വിഷയം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഒരു നീക്കവും ഇതിനു പിന്നിലുണ്ട്. അതിനു വേണ്ടിയാണ് ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള പരാതികള്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്നത്. സംഭവം നടന്ന സമയത്തുതന്നെ പെണ്‍കുട്ടി പരാതിപ്പെടുകയും പ്രതി അറസ്റ്റിലാകുകയുമാണ് വേണ്ടിയിരുന്നത്. ജാമ്യഹര്‍ജിക്കായി വക്കീലിന്റെ മുമ്പിലെത്തി ഒപ്പിട്ടു പോയ രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസിനു കഴിഞ്ഞില്ലല്ലോ? ഇതൊക്കെ സംശയം ജനിപ്പിക്കുന്നതാണ്. പരാതിക്കു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണു വിശ്വസിക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ചു രാഷ്ട്രീയലാഭം കൊയ്യുക മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം.
കോണ്‍ഗ്രസിന്റെ നടപടി തൃപ്തികരമാണോ?
രാഹുല്‍ വിഷയത്തില്‍ മാതൃകാപരമാണ് കോണ്‍ഗ്രസിന്റെ നടപടി. പരാതി പാര്ട്ടിക്കോടതിക്കു വിട്ടുകൊടുത്തില്ല. പീഡനത്തിന്റെ തീവ്രത അളക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിച്ചുമില്ല. ആരോപണമുയര്‍ന്നപ്പോള്‍തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. രണ്ടാമത്തെ പരാതി കോണ്‍ഗ്രസ് പോലീസിനു കൈമാറി. മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും എടുക്കാത്ത തീരുമാനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. പാര്ട്ടിക്കുകിട്ടുന്ന പരാതി പാര്‍ട്ടിക്കോടതിയല്ല പരിശോധിക്കേണ്ടത്. ആ വിഷയത്തിലാണ് ഞാന്‍ കെപിസിസി നടപടിയെ അഭിനന്ദിക്കുന്നത്. സിപിഎം നേതാക്കള്‍ക്കെതിരായ പീഡനപരാതികളില്‍ പീഡനത്തിന്റെ തീവ്രത പരിശോധിക്കുമെന്നാണു നേതൃത്വം അറിയിച്ചത്. ആ ആളുകളാണിപ്പോള്‍ ധാര്‍മികത പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവിടെയാണ് ഇരട്ടത്താപ്പ്.
രാഹുല്‍ വിഷയത്തില്‍ സൈബര്‍ ആക്രമണമുണ്ടോ?
കോണ്‍ഗ്രസുകാരില്‍നിന്ന് എനിക്ക് സൈബര്‍ ആക്രമണമുണ്ടായിട്ടില്ല. പക്ഷേ സിപിഎം നേതാക്കള്‍ എന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് മോശമായി ചിത്രീകരിച്ച് സൈബര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. കെ.ടി. കുഞ്ഞിക്കണ്ണന് എന്ന സിപിഎം നേതാവാണു സൈബര്‍ ആക്രമണത്തിനു തുടക്കമിട്ടത്. അത് മറ്റ് സിപിഎം സൈബര്‍ പോരാളികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സിപിഎമ്മിനു യാതൊരു രാഷ്ട്രീയ ധാര്‍മികതയുമില്ല. ഒരു സ്ത്രീക്കെതിരേയും ആരും സൈബര്‍ ആക്രമണം നടത്താന്‍ പാടില്ലെന്നതാണ് എന്റെ നിലപാട്. രാഹുലിനെതിരേ പരാതി നല്കിയ സ്ത്രീകള്‍ക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നതും അംഗീകരിക്കാനാകില്ല. സ്ത്രീകളോടു മാന്യത കാണിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തയാറാവണം.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉടൻ രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
രാഹുൽ എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുത്. പരാതികൾ ഇനിയും വരും. ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്.
കോൺഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണ്. ഇപ്പോഴും രാഹുൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണ്. ഒരാളും രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎയായി ഇനി അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. താൻ മാസാമാസം നിലപാട് മാറ്റാറില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
എന്റെ കൃത്യമായ നിലപാട് വ്യക്തമാക്കിയതാണ്. അതില്‍ മാറ്റമില്ല. എംഎല്‍എ എന്ന നിലയില്‍ രാഹുലിനെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്കിടയില്‍ നില്ക്കുന്നതില് അദ്ദേഹത്തിന് യാതൊരു തടസവും ഇല്ല. അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കേണ്ട കാര്യമില്ല', ബിന്ദു കൃഷ്ണ പറഞ്ഞു.
എന്നാൽ മുകേഷിനെ സംരക്ഷിക്കുന്ന സിപിഎമ്മിന് രാഹുലിന്റെ പേരില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ അര്‍ഹതയില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നടപടിയും നിലപാടും എടുത്ത പാര്‍ട്ടിയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
Kerala
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്തരം വിഷയങ്ങൾ കോൺഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ചൂഷകനല്ലാത്ത എംഎൽഎ വേണമെന്നത് പാലക്കാടിന്റെ അവകാശമാണ്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചില്ലെങ്കിൽ ബിജെപി ചെയ്യേണ്ടത് ചെയ്യുമെന്നും രാജീവ് പറഞ്ഞു.
അതേസമയം ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലും അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മും പിണറായി വിജയനും അയ്യപ്പ സംഗമം നടത്തുന്നു, മുഖ്യതിഥിയായി സ്റ്റാലിനും. ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഇടത് സർക്കാർ ചെയ്തത് ജനങ്ങൾ മറന്നിട്ടില്ലെന്നും ഇതിലൂടെ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.