തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നേരത്തേയുള്ള രീതിയിൽ പുനഃസ്ഥാപിക്കാനുള്ള പ്രമേയം പാസാക്കാൻ കേരള നിയമസഭ തയാറാകണമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തെലുങ്കാന, കർണാടക സർക്കാരുകളെ മാതൃകയാക്കണം. തെലുങ്കാന സർക്കാർ പുതിയ തൊഴിലുറപ്പു നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഏകകണ്ഠമായി നിയമസഭയിൽ പ്രമേയം പാസാക്കി.
കർണാടക സർക്കാരും ഈ വിഷയം ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ലോക്ഭവനു മുന്നിൽ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.
തെലുങ്കാനയിൽ ഗ്രാമസഭകളിലും ഇത്തരം പ്രമേയം പാസാക്കി. സമാനരീതിയിൽ കേരളത്തിലും ഗ്രാമസഭകൾ വിളിച്ചുകൂട്ടണം. ലോക്സഭയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരെ കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി സംവാദത്തിനു തയാറാകണം.
കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ സംസ്ഥാന വിഷയങ്ങൾ ഉന്നയിക്കാത്ത ഒരു പാർലമെന്റ് സമ്മേളനവും ഉണ്ടായിട്ടില്ല. ഇടത് എംപിമാരുടെയും യുഡിഎഫ് എംപിമാരുടെയും പ്രവർത്തനം താരതമ്യം ചെയ്താൽ മുഖ്യമന്ത്രിക്ക് അതു ബോധ്യമാകും. സ്വന്തം മുന്നണിയിലെ സിപിഐപോലും അറിയാതെ പിഎം ശ്രീയിൽ ആർഎസ്എസ് അജൻഡയ്ക്കായി ഒപ്പിട്ട മുഖ്യമന്ത്രിക്കു കേന്ദ്രത്തിനെതിരേ സമരം ചെയ്യാൻ എന്തു ധാർമിക അവകാശമാണുള്ളത്. ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരേ സമരം ചെയ്യാൻ ധൈര്യം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സമരം ചെയ്യേണ്ടിയിരുന്നതു ലോക്ഭവനു മുന്നിലായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.