ന്യൂഡൽഹി: ബാഡ്മിന്‍റൺ കോർട്ടിൽ ഇന്ത്യയ്ക്കായി വിസ്മയങ്ങൾ തീർത്ത സൈന നെഹ്‌വാൾ വിരമിച്ചു. കടുത്ത മുട്ടുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് കളം വിടുന്നതെന്ന് താരം പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി കടുത്ത മുട്ടുവേദനയെത്തുടർന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സൈന. കഠിനമായ ശാരീരിക പരിശീലനങ്ങൾ താങ്ങാൻ തന്‍റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് താരം ഒരു പോഡ്‌കാസ്റ്റിലൂടെ വ്യക്തമാക്കി.
2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈന, ബാഡ്മിന്‍റണിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ്.
2023-ലെ സിംഗപ്പുർ ഓപ്പണിലാണ് താരം അവസാനമായി ഒരു മത്സരത്തിൽ പങ്കെടുത്തത്. 2016-ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറിൽ വലിയ ആഘാതമായത്.
അതിനുശേഷം 2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് പരിക്ക് വില്ലനാകുകയായിരുന്നു.